കോഴിക്കോട്: ഓഫ് റോഡ് മത്സരങ്ങൾ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഗുണകരമാവുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജ്യത്ത് നടക്കുന്ന ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരിൽ ഏറെയും മലയാളികളാണ്. കേരളത്തിൽ ഓഫ് റോഡ് ചാമ്പ്യൻഷിപ്പുകൾ നടത്താനുള്ള സൗകര്യമില്ല. നിയമപരമായും മറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആളുകൾ എത്തുമെന്ന് കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര കയാക്കിംഗ് ഫെസിലിറ്റേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. സാഹസിക വിനോദ സഞ്ചാരത്തിന്റെ ചിറകിലേറി മലയോര ഗ്രാമമായ കോടഞ്ചേരി ടൂറിസം രംഗത്ത് പുതിയ കുതിപ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗോവയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓഫ് റോഡ് ചാമ്പ്യൻഷിപ്പ് അടുത്ത വർഷം കോടഞ്ചേരിയിൽ എത്തിക്കാനുള്ള കഠിന ശ്രമത്തിലാണെന്നെന്ന് ലിന്റോ ജോസഫ് പറഞ്ഞു. കോടഞ്ചേരിയെ സാഹസിക ടൂറിസത്തിന്റെ ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം. ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ വിദഗ്ദ്ധ പരിശീലകരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറ്റ് വാട്ടർ കയാക്കിംഗ്, ഫാഫ്റ്റിംഗ്, റെസ്‌ക്യൂ എന്നിവയിലും പാക്ക് റാഫ്റ്റിംഗിലും ക്രാഷ് പരിശീലന കോഴ്സുകൾ നൽകും. പരിപാടിയിൽ കഴിഞ്ഞ വർഷം മലബാർ റിവർ ഫെസ്റ്റ് മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്കുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.
കെ.ടി.ഐ.എൽ ചെയർമാൻ എസ് .കെ.സജീഷ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, വിനോദസഞ്ചാര വകുപ്പ് ജോ. ഡയറക്ടർ ഡി.ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡി.ടി.പി.സി സെക്രട്ടറി നിഖിൽ ടി. ദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |