കോന്നി : അടവി ഇക്കോ ടൂറിസം സെന്ററിൽ ഇനി പണം അടച്ചും ഓൺലൈനായും സഞ്ചാരികൾക്ക് ടിക്കറ്റുകൾ എടുക്കാം. ടിക്കറ്റ് നിരക്ക് ഇൗടാക്കുന്നത് ഓൺലൈനിൽ മാത്രമാക്കിയതോടെ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. അടവി
വനമേഖലയായതിനാൽ, ടെലിഫോൺ കമ്പനികളുടെ റേഞ്ച് കുറവ് ഓൺലൈൻ ഇടപാടുകൾ തടസപ്പെടാൻ കാരണമായി. ഇതുമൂലം അടവിയിൽ എത്തിയ നിരവധി പേർക്ക് കുട്ടവഞ്ചി സവാരി നടത്താതെ മടങ്ങേണ്ടിയും വന്നു. സഞ്ചാരികൾ നേരിടുന്ന ദുരിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെ, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ പ്രശ്നത്തിൽ ഇടപെട്ട് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ.കമലാഹറിന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.
സംസ്ഥാനത്തെ വനംവന്യജീവി വകുപ്പിന്റെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പണമിപാടുകൾ ഓൺലൈനായി മാത്രം സ്വീകരിക്കാനുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവാണ് സഞ്ചാരികൾക്ക് വിനയായത്. ഓൺ ലൈനായി പണം കൈമാറ്റം ചെയ്യാൻ അറിയാത്തവരും, അതിന് സംവിധാനം ഇല്ലാത്തവരും അടവിയിൽ എത്തി മടങ്ങേണ്ടിവന്നു.
അടവിയിലെ വിനോദങ്ങൾ
കുട്ടവഞ്ചി സവാരി, ആരണ്യകം ഇക്കോ ഷോപ്പിലെ ഭക്ഷണശാല, ബാംബൂ ഹട്ടുകൾ, വനവിഭവങ്ങളുടെ വിപണന കേന്ദ്രം.
ഓൺലൈൻ ഇടപാടുകൾക്ക് തടസമായത്
മൊബൈൽ കമ്പനികളുടെ റേഞ്ച് കുറവ്
ടിക്കറ്റ് ഓൺലൈനാക്കിയോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.മുൻപ് സാധാരണ ദിവസങ്ങളിൽ 75 മുതൽ 150 വരെ കുട്ടവഞ്ചി റൈഡുകൾ നടന്നിരുന്നു. ഓൺലൈനാക്കിയപ്പോൾ റൈഡുകൾ 50ൽ താഴെയായി.
അടവിയിലെ പ്രശ്നം ചൂണ്ടികാട്ടി സതേൺ സർക്കിൾ സി.സി.എഫിന് നിവേദനം നൽകിയിരുന്നു. പ്രശ്നപരിഹാരത്തിലൂടെ അടവിയിലെ വരുമാനം വർദ്ധിക്കും.
പ്രവീൺ പ്ലാവിളയിൽ,
(കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |