കൊല്ലം: കാലപ്പഴക്കത്താൽ വാഹനങ്ങൾ കണ്ടം ചെയ്തതോടെ, ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ 'നീക്കുപോക്കു'കൾ അവതാളത്തിൽ. കൊല്ലം ആർ.ടി ഓഫീസിന് കീഴിലായി കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പുനലൂർ, ചടയമംഗലം സബ് ആർ.ടി ഓഫീസുകളാണുള്ളത്. ഇതിൽ കൊട്ടാരക്കര, ചടയമംഗലം ഓഫീസുകൾക്ക് ഒറ്റ വാഹനം പോലും ഇല്ലാത്ത അവസ്ഥയാണ്.
ജില്ലാ ഓഫീസിലും കൊല്ലത്തെ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിനും ഓരോ വാഹനങ്ങൾ വീതമുണ്ട്. കരുനാഗപ്പള്ളിയിലും പുനലൂരും രണ്ട് വാഹനങ്ങൾ ഉണ്ടായിരുന്നു. നിലവിൽ ഒന്നു മാത്രം. ചടയമംഗലം സബ് ആർ.ടി.ഒയുടെ വാഹനം വർക്ക്ഷോപ്പിലാണ്. ഇത് ഉടനെങ്ങും പുറത്തിറങ്ങില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കുന്നത്തൂരിലും ഒരു വാഹനം മാത്രം. കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിന് കീഴിൽ മാത്രം അഞ്ച് ഇലക്ട്രിക് വാഹനങ്ങളും രണ്ട് ഡീസൽ വാഹനവുമുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം.
ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിൽ മിക്കവയ്ക്കും 15 വർഷം പഴക്കമുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ഒഴികെയുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ 15 വർഷം കഴിഞ്ഞാൽ സ്വാഭാവികമായും നഷ്ടപ്പെടും. പിന്നീട് ഇത് നിരത്തിലിറക്കാനാവില്ല. വരുന്ന സെപ്തംബർ 30 വരെ കെ.എസ്.ആർ.ടി.സിക്ക് ഇക്കാര്യത്തിൽ ഇളവുണ്ട്. കാലാവധി പിന്നിട്ട വാഹനങ്ങൾ കണ്ടംചെയ്തതോടെയാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് പ്രതിസന്ധിയിലായത്. സംസ്ഥാനത്തൊട്ടാകെ വകുപ്പിന്റെ 65 വാഹനങ്ങൾ ഇത്തരത്തിൽ കണ്ടം ചെയ്തു.
പരിശോധനയും മുടങ്ങി
സബ് ആർ.ടി.ഓഫീസുകളിലെ മോട്ടോർ വെഹിക്കിൾ, അസി.വെഹിക്കിൾ ഇൻസ്പക്ടർമാർ കൂടുതലായും ഫീൽഡിൽ ജോലി ചെയ്യേണ്ടവരാണ്. നിരത്തുകളിലെ വാഹന പരിശോധന, ഡ്രൈവിംഗ് ടെസ്റ്റുകൾ, രജിസ്ട്രേഷൻ പുതുക്കലിനുള്ള വാഹന പരിശോധന, ബോധവത്കരണ ക്ളാസുകൾ, പരാതികളിൻമേൽ അന്വേഷണം എന്നിവയ്ക്കൊക്കെ വാഹനം അനിവാര്യമാണ്. നിരത്തുകളിലെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഗണ്യമായി കുറഞ്ഞു. മൂന്ന് മാസമായി വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ പ്രതിസന്ധിയായിട്ടും ആരും അനങ്ങുന്നില്ല.
ഡ്രൈവിംഗ് സ്കൂളുകാരുടെയും സ്വകാര്യ വ്യക്തികളുടെയുമൊക്കെ വാഹനങ്ങളിൽ ഉദ്യോഗസ്ഥർ സഞ്ചരിക്കുന്നത് ആരോപണങ്ങൾക്ക് ഇടയാക്കുന്നുമുണ്ട്.
ഇലക്ട്രിക് വണ്ടി വേണ്ട!
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വാഹനങ്ങളോട് താത്പര്യമില്ല. അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഇലക്ട്രിക് വാഹനങ്ങൾ ഗുണകരമല്ലെന്നാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |