കിളിമാനൂർ: വീട്ടുവളപ്പിൽ വിഷരഹിത പച്ചക്കറി ഒരുക്കാനുള്ള കൃഷിവകുപ്പിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി', തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ് 'പദ്ധതികൾക്ക് ഭീഷണിയായി മഴ.ആഗസ്റ്റിൽ കായ്ച്ചു തുടങ്ങേണ്ട പച്ചക്കറികളും സെപ്തംബർ ആദ്യവാരത്തിൽ പൂവിടേണ്ട ചെണ്ടുമല്ലി,ജമന്തി ചെടികൾക്കുമാണ് മഴ ഭീഷണിയാകുന്നത്.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വിത്തും തൈകളും നൽകിയിരുന്നു.എന്നാൽ ഇക്കണക്കിന് മഴ തുടർന്ന് പെയ്താൽ വിത്തുകൾ കിളിർക്കാതെയും തൈകൾ ചീയുമോ എന്ന ഭയത്തിലാണ് കർഷകർ.
പയർ,പാവൽ,കോവൽ,വെണ്ട,പടവലം,വെള്ളരി വിത്തുകൾ മഴയിൽ കിളിർക്കാതെ നശിക്കുമെന്ന ഭയവും കർഷകർക്കുണ്ട്. ഇവയുടെ വിളവെടുപ്പിന് ഓണക്കാലം കഴിയേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. വഴുതന,മുരിങ്ങ,കറിവേപ്പില എന്നിവയിൽ പുഴു ശല്യവും വ്യാപകമാണ്.നേന്ത്രവാഴ കൃഷിക്കും കനത്ത മഴ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.ഒരാഴ്ചയെങ്കിലും തുടർച്ചയായി വെയിൽ ലഭിച്ചാൽ മാത്രമേ നശിക്കാത്ത ബാക്കിയായ പച്ചക്കറികളിൽ പ്രതീക്ഷയുള്ളൂവെന്നും കർഷകർ പറയുന്നു.
വിലക്കയറ്റവും വില്ലൻ
കനത്ത മഴയും കാറ്റും മൂലം പച്ചക്കറിയടക്കമുള്ള കൃഷി വ്യാപകമായി നശിക്കുന്ന സാഹചര്യത്തിൽ ഓണക്കാലം വിലക്കയറ്റത്തിന്റെ പിടിയിലാകുമെന്നതാണ് ഭീഷണി. ഇപ്പോൾത്തന്നെ പച്ചക്കറി വില കുതിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഓണത്തിന് പച്ചക്കറിക്ക് തീവില നൽകേണ്ടിവരും.
ഓണവിപണിയും വെള്ളത്തിൽ
ഓണ വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ കൂട്ടായ്മകൾ ഒരുക്കിയ പച്ചക്കറിക്കൃഷിയും മഴക്കെടുതിക്ക് ഇരയായി. മത്തൻ,ചീര എന്നിവ ചീയൽ രോഗം മൂലം കിളിർത്ത് ദിവസങ്ങൾക്കുള്ളിൽ അഴുകി നശിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കർഷകർ പറയുന്നു.
ഭീതിയിൽ പൂക്കൃഷിയും
പൂ വിരിയുന്ന സമയം മഴ പെയ്താൽ പണി കിട്ടുമെന്നാണ് കർഷകർ പറയുന്നത്.
ഇതുവരെയും കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടില്ല.തുടർച്ചയായി മഴ പെയ്താലേ വിളകളെ ബാധിക്കൂ.
അനുചിത്ര,കിളിമാനൂർ കൃഷി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |