''മൈ ഡിയർ കരടി സിനിമയിൽ 'കരടി'യായി അഭിനയിക്കാൻ എന്റെ പേര് നിർദ്ദേശിക്കുന്നത് കോട്ടയം നസീർ ഇക്ക ആണ്. മണിച്ചേട്ടന്റെ ഡ്യൂപ്പായി അഭിനയിച്ച് അരങ്ങേറ്റം. സമാധാന പുസ്തകം സിനിമയിൽ യോഹാന്റെ പേര് നിർദ്ദേശിക്കുന്നത് ഞാനാണ്. എന്റെ കഥാപാത്രത്തെപ്പറ്റി സംസാരിക്കാനാണ് സംവിധായകൻ രവീഷ് നാഥ് വന്നത്. എന്നാൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല. സ്കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സമാധാന പുസ്തകം ജൂലായ് 19ന് തിയേറ്ററിൽ എത്തുമ്പോൾ പ്രധാന കഥാപാത്രമായി യോഹാൻ അരങ്ങേറ്രം കുറിക്കുന്നതിന്റെ സന്തോഷം വളരെ വലുതാണ്. ""ആഹ്ളാദ നിറവിൽ കലാഭവൻ ഷാജോൺ മനസ് തുറന്നു.
സിനിമയിലേക്ക് വരാൻ എപ്പോഴാണ് ആഗ്രഹം തുടങ്ങിയത്?
യോഹാൻ: ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു. ഞാൻ അത് അപ്പയോട് ഇഷ്ടം പോലെ തവണ പറഞ്ഞിട്ടുണ്ട്. എനിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് രവീഷേട്ടനോട് അപ്പ പറഞ്ഞു. ഓഡിഷനിലൂടെയാണ് എൻട്രി കിട്ടിയത്. നല്ലൊരു വേഷം. അത് ദൈവത്തിന്റെ അനുഗ്രഹം.ആക്ടിംഗ് വർക്ഷോപ്പുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ പേടിയൊന്നുമില്ലായിരുന്നു. അപ്പയ്ക്ക് തിരക്കായതിനാൽ ലൊക്കേഷനിൽ അമ്മയാണ് വന്നത്. ഒപ്പം അഭിനയിച്ചവരെ ചേട്ടൻമാരും ചേച്ചിമാരും എന്നാണ് ഞാൻ വിളിക്കേണ്ടത്.അവരെല്ലാം ട്വൽത്ത് കഴിഞ്ഞവരാണ്. ലൊക്കേഷനിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായതിന്റെ ഗുണവും ദോഷവുമുണ്ട്. ഏഴാം ക്ളാസിലെ അവധിക്കാലത്താണ് അഭിനയിക്കുന്നത്. സമാധാന പുസ്തകത്തിന് രണ്ടു കാലഘട്ടമുണ്ട്. 2001ൽ പത്താം ക്ളാസ് പഠിച്ചിറങ്ങിയ ബാച്ചിന് ഈ സിനിമയോട് അടുപ്പവും സ് നേഹവും തോന്നും. പത്താം ക്ളാസിൽ പഠിക്കുന്ന അബ്ദു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഞാൻ ഇപ്പോൾ കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിൽ ഒൻപതിൽ പഠിക്കുന്നു. ഇനിയും അവസരം ലഭിച്ചാൽ ഇവിടെ തന്നെ കാണും.
പൊലീസ് വേഷങ്ങൾ ഇപ്പോൾ എങ്ങനെയാണ് വ്യത്യസ്തമാക്കാൻ ശ്രമിക്കുന്നത്?
ഷാജോൺ: കഥാപാത്രം പൊലീസാണെങ്കിലും കഥാപശ്ചാത്തലം വ്യത്യാസം ഉണ്ടാവും. അപ്പോൾ കഥാപാത്രത്തിന്റെ പെരുമാറ്റത്തിലും ശരീരഭാഷയിലും സംഭാഷണത്തിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അത് എത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയില്ല. ഗെറ്റപ്പിൽ ഒരു മാറ്റം വരുത്താൻ ശ്രമിക്കും എന്നല്ലാതെ അടിമുടി മാറ്റം കൊണ്ടുവരാറില്ല. പ്രേക്ഷകരുടെ ഉള്ളിൽ പതിഞ്ഞതാണ് ദൃശ്യത്തിലെ കഥാപാത്രം. പ്രതിയെ ചോദ്യം ചെയ്യുമ്പോൾ ദൃശ്യം പോലെയല്ലാതാവാൻ മനഃപൂർവം ശ്രമിക്കാറുണ്ട്. അല്ലെങ്കിൽ സംവിധായകനും തിരക്കഥാകൃത്തും പറയുംപോലെ ചെയ്യുന്നതാണ് രീതി.
സംവിധാനം ഇനി എപ്പോഴായിരിക്കും?
സംവിധാനവും എഴുത്തും ഏറെ ഇഷ്ടമാണ്. ഇനിയും ചെയ്യാനാണ് ആഗ്രഹം. ഒരു നല്ല സമയമാവുമ്പോൾ നടക്കുമെന്ന് തന്നെയാണ് വിശ്വാസം. അതിനു വേണ്ട ജോലികൾ നടക്കുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |