ന്യൂഡൽഹി: വീരമൃത്യുവരിച്ച ക്യാപ്ടൻ അൻഷുമാൻ സിംഗിന്റെ ഭാര്യ സ്‌മൃതി സിംഗിനെതിരെ സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) സെൽ കേസെടുത്തു.
എക്സിലൂടെയായിരുന്നു അശ്ലീല പരാമർശം നടത്തിയത്. ഈ അക്കൗണ്ടിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ തിങ്കളാഴ്‌ച സ്വമേധയാ കേസെടുത്തിരുന്നു.
കഴിഞ്ഞ വർഷം സിയാച്ചിനിലുണ്ടായ തീപിടിത്തത്തിൽ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ക്യാപ്‌ടൻ അൻഷുമാൻ സിംഗ് വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച കീർത്തി ചക്ര കഴിഞ്ഞ അഞ്ചിന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മാതാവും ഭാര്യയും ചേർന്നായിരുന്നു ഏറ്റുവാങ്ങിയത്.
ഈ ചിത്രങ്ങളും ഭർത്താവിനെക്കുറിച്ച് സംസാരിക്കുന്ന സ്മൃതിയുടെ ഹൃദയസ്പർശിയായ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രം പങ്കുവച്ചുകൊണ്ട് ഒരു ഡോക്ടറാണ് അശ്ലീല പരാമർശം നടത്തിയത്. തുടർന്ന് ഇയാൾക്കെതിരെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും, നടപടിയെടുക്കാൻ പൊലീസിനോട് നിർദ്ദേശിക്കുകയുമായിരുന്നു.
അതേസമയം, സ്‌മൃതി സിംഗിനെതിരെ കഴിഞ്ഞ ദിവസം അൻഷുമാൻ സിംഗിന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. മകന് സർക്കാർ നൽകിയ കീർത്തിചക്രയുമായി മരുമകൾ വീടുവിട്ടുപോയെന്നായിരുന്നു അവർ പറഞ്ഞത്. കീർത്തിചക്രയിൽ ഒന്ന് സ്പർശിക്കാൻ പോലും സാധിച്ചില്ല. അൻഷുമാന്റെ ചിത്രങ്ങളും ആൽബവും വസ്ത്രങ്ങളുമെല്ലാം മരുമകൾ കൊണ്ടുപോയി. ചുമരിൽ തൂക്കിയിരിക്കുന്ന ചിത്രം മാത്രമേ തങ്ങളുടെ കൈവശമുള്ളൂവെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കിയിരുന്നു.
സൈനികൻ വീരമൃത്യുവരിച്ചാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ (എൻഒകെ) മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. 'എൻ ഒ കെയുടെ മാനദണ്ഡം ശരിയല്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോടും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അൻഷുമാന്റെ ഭാര്യ ഇപ്പോൾ ഞങ്ങളോടൊപ്പം താമസിക്കുന്നില്ല, വിവാഹം കഴിഞ്ഞ് അഞ്ച് മാസമേ ആയിട്ടുള്ളൂ, കുട്ടിയില്ല. ചുമലിൽ മാലയിട്ട് തൂക്കിയിരിക്കുന്ന മകന്റെ ഫോട്ടോ മാത്രമേ ഞങ്ങളുടെ കൈവശമുള്ളു. അതുകൊണ്ടാണ് എൻ ഒ കെയുടെ മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്.
രക്തസാക്ഷിയുടെ ഭാര്യ കുടുംബത്തിൽ തുടരുന്നതനുസരിച്ച് വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. മറ്റ് മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സർക്കാർ എൻ ഒ കെയും നിയമങ്ങൾ പുനഃപരിശോധിക്കണം,'- എന്നായിരുന്നു അൻഷുമാന്റെ മാതാവ് മഞ്ജു സിംഗ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |