നീലേശ്വരം: രണ്ടു ദിവസം താളം തെറ്റിയ നഗരത്തിലെ ഗതാഗതക്രമീകരണം വീണ്ടും കർശനമാക്കി നീലേശ്വരം നഗരസഭ. കഴിഞ്ഞ ശനിയാഴ്ച ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഞായറാഴ്ച മുതൽ ഗതാഗത ക്രമീകരണം നടപ്പിലാക്കാൻ തീരുമാനിച്ചത്. എന്നാൽ ഞായറാഴ്ച പൂർണമായും തിങ്കൾ ഉച്ചയ്ക്ക് ശേഷവും ട്രാഫിക് ക്രമീകരണം പാടെ താളം തെറ്റിയിരുന്നു. ഇതു സംബന്ധിച്ച് കേരളകൗമുദിയിൽ വാർത്ത വന്നതോടെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നതോടെ നഗരസഭ അധികൃതർ പൊലീസിനോട് ട്രാഫിക് ക്രമീകരണം ശക്തമായി നടപ്പിലാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പൊലീസും നഗരസഭയും കൈകോർത്തതോടെ മെയിൻ ബസാർ ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കാൻ ഒരു ഹോംഗാർഡിനെ നിയമിച്ചു. ഇതോടെ ചൊവ്വാഴ്ച രാവിലെ മുതൽ ബസുകൾ ബസാറിൽ നിന്ന് തളിയിലമ്പലം റോഡ് വഴി താത്കാലിക ബസ് സ്റ്റാൻഡിലേക്ക് സർവീസ് നടത്തി. തുടർന്ന് രാജാ റോഡ് വഴി ഹൈവേയിലേക്ക് തിരിച്ചുവിട്ടു. നഗരസഭയും പൊലീസും ഒത്തൊരുമിച്ച് നടപ്പിലാക്കേണ്ട ഗതാഗത പരിഷ്കാരമാണ് അധികൃതരുടെ അനാസ്ഥയിൽ ആദ്യ രണ്ടു ദിവസം പാളിപ്പോയത്.
തിങ്കളാഴ്ച രാവിലെ 10 മുതൽ 12 വരെ മുഴുവൻ ബസുകളെയും തളിയിലമ്പലം വഴി പൊലീസ് കടത്തിവിട്ടു. ഇതിനു ശേഷം ഹോംഗാർഡിന്റെ ഡ്യൂട്ടി അവസാനിച്ചതോടെ ബസുകൾ വീണ്ടും രാജാറോഡ് വഴി താത്കാലിക ബസ് സ്റ്റാൻഡിലേക്ക് സർവീസ് നടത്തിയത് വീണ്ടും ഗതാഗതക്കുരുക്കിനിടയാക്കി. ഒടുവിൽ തളിയിലമ്പലം റോഡിലെ ഓട്ടോസ്റ്റാൻഡ് തൊട്ട് പടിഞ്ഞാറുഭാഗത്തേക്ക് മാറ്റിയാണ് ഗതാഗതം സുഗമമാക്കിയത്.
വ്യാപാരികളെ വെട്ടിലാക്കി
ഓട്ടോ സ്റ്റാൻഡ് മാറ്റം
ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ചതോടെ ഇവരും ബുദ്ധിമുട്ടിലായി. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി വ്യാപാരികൾ പറഞ്ഞു. ഓട്ടോ സ്റ്റാൻഡ് തെരു റോഡ് ജംഗ്ഷനുസമീപം ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |