വടക്കഞ്ചേരി: ദേശീയപാതയിൽ മംഗലം പാലത്തിനടുത്ത് മാടുകളെ കയറ്റി വന്ന ലോറി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിൽ പ്രതികളെ പിടികൂടൽ വൈകുന്നു. ഇതിനിടെ പാളയത്തിനടുത്തെ സ്വകാര്യ തോട്ടത്തിലാക്കിയിരുന്ന മാടുകളെ കോടതി നടപടികൾക്കു ശേഷം ഇന്നലെ വൈകീട്ട് ഉടമകൾക്ക് വിട്ടുകൊടുത്തു. 50 പോത്തുകുട്ടികളെ കായംകുളം മൂന്നാംകുറ്റി ബിനു എന്നയാൾക്കും 27 കാളകളെ കോട്ടയം സ്വദേശിയായ ജോബിക്കുമാണ് വിട്ടുകൊടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്കാണ് ദേശീയപാത മംഗലം പാലത്തിനടുത്തു വച്ച് ആന്ധ്രയിൽ നിന്ന് മാടുകളുമായി വന്നിരുന്ന ലോറി സംഘം തട്ടിയെടുത്ത് മാടുകളെ പലയിടത്തായി ഇറക്കി ഒളിപ്പിച്ച് ഡ്രൈവറെയും സഹായികളെയും ദേശീയപാതയിൽ ഉപേക്ഷിച്ചത്. രണ്ട് സ്വിഫ്റ്റ് കാറുകളിലും ജീപ്പിലും ഒരു ബൈക്കിലുമായാണ് സംഘം ലോറി പിന്തുടർന്ന് തട്ടിക്കൊണ്ടു പോയത്. ഹൈവേയിൽ വാഹനം തടഞ്ഞ് തട്ടി കൊണ്ടുപോയെന്നാണ് കേസ്. പത്തു പേരാണ് പ്രതികളായുള്ളത്. ഇതിൽ വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളും സഹോദരങ്ങളുമായ രണ്ടുപേരെയാണ് സംഭവം ദിവസം പിടികൂടിയത്. ഇവർ റിമാൻഡിലാണ്. മറ്റുള്ളവരെ പിടികൂടാനുണ്ട്. സംഘം വന്ന വാഹനങ്ങളും കണ്ടെത്തിയിട്ടില്ല. തട്ടികൊണ്ടുപോകൽ കേസ് ദുർബലമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |