കാസർകോട്: ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം ഫോറസ്റ്റിൽ നായാട്ടിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത അഞ്ചംഗ നായാട്ടു സംഘത്തിന് കീഴ്കോടതി അനുവദിച്ച ജാമ്യം കാസർകോട് ജില്ലാ കോടതി റദ്ദാക്കി. കള്ളത്തോക്കും തിരകളും വാഹനവുമടക്കം പിടിയിലായ പനത്തടി സ്വദേശികളായ പുത്തൻപുരയിൽ സെന്റിൽ ജോർജ് (35), പുത്തൻപുരയിൽ ജോസ് ജോസഫ് (56), ഞാറക്കാട്ട് സോണി തോമസ് (53), അജു മാത്യു (35), തൃശൂർ സ്വദേശി റിച്ചാർഡ് എൽദോസ്(28)എന്നിവർക്ക് ഹോസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ( ഒന്ന് ) കോടതി നൽകിയ ജാമ്യമാണ് റദ്ദാക്കിയത്.
സമാന കേസുകളിൽ പിടിയിലായവർ ജയിലിൽ കഴിയുമ്പോൾ നായാട്ട് നടത്തിയ വൻ തോക്കുകൾ എളുപ്പം പുറത്തിറങ്ങിയത് വനം വകുപ്പ് ഉന്നതങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഡി.എഫ്. ഒ കെ. അഷ്‌റഫിന്റെ നിർദേശ പ്രകാരം എ.ജിയുടെ നിയമോപദേശം തേടിയ ശേഷമാണ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ജൂൺ 13 ന് പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി.സേസപ്പ, ബി.എഫ്.ഒ വിഷ്‌ണു കൃഷ്‌ണൻ, എം വിനീത്, ഡി. വിമൽ രാജ്, പ്രവീൺ കുമാർ, എൻ.കെ. സന്തോഷ്, ഗിരീഷ് കുമാർ എന്നിവർ ചേർന്ന് പിടികൂടിയ നായാട്ട് സംഘത്തിന് അന്ന് തന്നെ ജാമ്യം ലഭിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാഹുൽ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് വനം വകുപ്പിന് അനുകൂലമായി വിധി വന്നത്.
ഒരു കള്ളതോക്ക്, ഏഴ് തിരകൾ, കർണാടക റജിസ്ട്രേഷനിലുള്ള മഹീന്ദ്ര ടാർ ജീപ്പ് ഉൾപെടെ സംഘത്തിൽ നിന്നും പിടികൂടിയിരുന്നു. വനത്തിനുള്ളിൽ മൃഗവേട്ടക്കിടെയായിരുന്നു സംഘം പിടിയിലായത്. വനപാലകർ റജിസ്റ്റർ ചെയ്‌ത കേസിൽ കോടതി ജാമ്യമനുവദിച്ചെങ്കിലും കള്ളത്തോക്കും തിരകളും സൂക്ഷിച്ചതിന് വനപാലകർ നൽകിയ പരാതിയിൽ രാജപുരം പൊലീസ് മറ്റൊരു കേസ് റജിസ്റ്റർ ചെയ്‌തിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രതികളെ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തതിനെ തുടർന്ന് പ്രതികൾ ഇപ്പോൾ റിമാൻ്റിലാണുള്ളത്. ജില്ലാ കോടതി ഉത്തരവ് പ്രകാരം വനപാലകർ റജിസ്റ്റർ ചെയ്‌ത കേസിലും പ്രതികൾ ഇനി റിമാന്റിൽ കഴിയേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |