നെടുമ്പാശേരി: ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി - ദുബായ് സ്പൈസ് ജെറ്റ് വിമാനം ഒമ്പത് മണിക്കൂർ വൈകി റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെ ഏഴരയോടെ സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്.
വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എത്തണമെന്നതിനാൽ രാത്രി എട്ടരയോടെ വിമാനത്താവളത്തിൽ എത്തിയവരാണ് പലരും. അധികൃതർ യാത്രക്കാർക്ക് കൃത്യമായി വിവരങ്ങൾ നൽകിയില്ലെന്നും ആരോപണമുണ്ട്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയുള്ള വിദ്യാർത്ഥികളും ഉൾപ്പെടെ നൂറോളം പേർ ഈ വിമാനത്തിൽ പോകേണ്ടതായിരുന്നു.
മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യമൊരുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കാൻ ഏഴ് ദിവസമെടുക്കും.
വിമാനക്കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് യാത്രക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |