സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്കുപോസ്റ്റിൽ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോയോളം എം.ഡി.എം.എയുമായി പിടിയിൽ. സംഭവത്തിൽ ലോറി ഡ്രൈവർ കോഴിക്കോട് പുതുപ്പാടി സ്വദേശി ഷംനാദിനെ (44) പൊലീസ് അറസ്റ്റ് ചെയ്തു. ഡി.ഐ.ജിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ജില്ലാ പൊലീസ് സൂപ്രണ്ടിന് കീഴിലുള്ള ഡാൻസാഫും സുൽത്താൻബത്തേരി പൊലീസും സംയുക്തമായാണ് എം.ഡി.എം.എ പിടികൂടിയത്. ഇന്നലെ രാവിലെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് എം.ഡി.എം.എ പിടികൂടിയത്. ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരൂവിൽ നിന്ന് കോഴിക്കോടിന് വരുകയായിരുന്ന പാർസൽ ലോറിയിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. ലോറിയിലെ ക്യാബിനിൽ സൗണ്ട് ബോക്സിൽ കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. എം.ഡി.എം.എ. പിടിയിലായ ലോറി ഡ്രൈവർ ഷംനാദ് എം.ഡി.എം.എ കേരളത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാരനാണെന്നാണ് നിഗമനം. സുൽത്താൻ ബത്തേരി എസ്.ഐ സാബുചന്ദ്രൻ, ഡാൻസാഫ് സ്‌ക്വാഡ് എസ്.ഐ ഹരീഷ്, സീനിയർ സി.പി.ഒമാരായ എൻ.വി. ഗോപാലകൃഷ്ണൻ, കെ.എസ്. അരുൺജിത്ത്, ലബ്നാസ്, സി.പി.ഒമാരായ പി.എസ് .നിയാദ്, കെ.കെഅനിൽ, ഡോണിത് സജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |