ന്യൂഡൽഹി: ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ അനന്ത്നാഗിൽ ഭീകരർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതം. പരിക്കേറ്റ നാട്ടുകാരിൽ ഒരാൾ ഇന്നലെ മരണത്തിനു കീഴടങ്ങി.
നാലോളം ഭീകരർ ഒളിച്ചിരിക്കുന്നതായി കരുതുന്ന അഹ്‌ലൻ ഗഗർമണ്ഡു വനമേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. പ്രദേശവാസികൾ ഭീകരർക്കൊപ്പം പ്രദേശവാസികളുമുണ്ടോ എന്നതിൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ മൂന്ന് സൈനികരും പ്രദേശവാസിയും ചികിത്സയിലാണ്.
തെക്കൻ കാശ്‌മീരിലെ കോക്കർനാഗ് അഹ്‌ലാൻ ഗഗർമണ്ഡു വനമേഖലയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്. വനത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എത്തിയ കരസേന, ജമ്മു കാശ്‌മീർ പൊലീസ്, സി.ആർ.പി.എഫ് എന്നിവയുടെ സംയുക്ത സംഘം തെരച്ചിൽ നടത്തി വരികയായിരുന്നു. അതിനിടെ ഭീകരർ വെടിവയ്‌ക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്‌തു. ഹവിൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ എന്നിവരാണ്
വീരമൃത്യു വരിച്ചത്. സൈന്യവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ദുഃഖം രേഖപ്പെടുത്തി.
അതിനിടെ, ഇന്നലെ കിഷ്ത്വാർ മേഖലയിൽ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തു.
ഇവിടെ രണ്ട് ഭീകരരർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. ഇവരെ കണ്ടെത്താൻ ഊർജ്ജിത നടപടി തുടരുകയാണ്. പ്രദേശം സേന വളഞ്ഞു.
ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ആഴ്ച നേരിട്ട് വിലയിരുത്തിയിരുന്നു. സന്ദർശനത്തിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |