തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് തമ്പാനൂർ ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ പോ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്വർണക്കടത്തെന്ന് പൊലീസിന് സംശയം . സ്വർണക്കടത്തുകാരിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ ആളെയാണോ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്,തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ വള്ളക്കടവ് ബോട്ടുപുരയ്ക്ക് അടുത്തു കണ്ടെത്തി. പ്രതികൾക്കായി കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണമുണ്ട്. രണ്ട് പേർ കസ്റ്റഡിയിലായെന്നും സൂചനയുണ്ട്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ സിംഗപ്പൂരിൽ നിന്നുള്ള സ്കൂട്ട് എയർലൈൻസിൽ വന്ന കന്യാകുമാരി സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പൊലീസിന് ആദ്യംകിട്ടിയ വിവരം. ഇതനുസരിച്ച് വിമാനത്താവളത്തിലെ സി.സി.ടിവി ദൃശ്യങ്ങളും ഇമിഗ്രേഷൻ രേഖകളുമെല്ലാം പരിശോധിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയത് യാത്രക്കാരനെ അല്ലെന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ വിമാനത്താവളത്തിനകത്ത് കയറിയിട്ടില്ലെന്നു കൂടി കണ്ടെത്തിയതോടെയാണ് സ്വർണം പൊട്ടിക്കലാണെന്ന സംശയത്തിലേക്കെത്തിയത്.
എയർകസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണവുമായി പുറത്തിറങ്ങുന്നവരെ പരസ്പരം ഒറ്റിക്കൊടുത്ത് തട്ടികൊണ്ടുപോകുന്നതും ഇവരിൽ നിന്ന് സ്വർണം തട്ടിയെടുക്കുന്നതും പതിവാണ്. കള്ളക്കടത്ത് സ്വർണമായതിനാൽ പരാതി പോലുമുണ്ടാവില്ല. തമിഴ്നാട് സ്വദേശികളിൽ നിന്നാണ് വൻതോതിൽ സ്വർണം തട്ടിയെടുക്കുന്നത്. മുമ്പ് പലതവണ വിമാനത്താവളത്തിന് മുന്നിൽ നിന്ന് സ്ത്രീകളടക്കമുള്ള യാത്രക്കാരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇതെല്ലാം സ്വർണം പൊട്ടിക്കലാണെന്നാണ് പൊലീസ് കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലും തലസ്ഥാനത്തെ സ്വർണക്കടത്ത് സംഘമെന്നാണ് സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |