ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഭീകരാക്രമണങ്ങൾ വർദ്ധിച്ചിരിക്കെ,
സുരക്ഷ കണക്കിലെടുത്ത് നാലോ അഞ്ചോ ഘട്ടങ്ങളിലാവും തിരഞ്ഞെടുപ്പ്.
ഇന്നലെ കമ്മിഷൻ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ വോട്ടെടുപ്പ് തീയതികളിൽ ഏകദേശ ധാരണയായെന്ന് അറിയുന്നു. മഹാരാഷ്‌ട്ര, ഹരിയാന സംസ്ഥാനങ്ങൾക്കൊപ്പം ജമ്മു കാശ്‌മീരിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.
തിര. കമ്മിഷൻ സംഘം ആഗസ്റ്റ് 8 മുതൽ 10 വരെ ജമ്മു കാശ്‌മീർ ഭരണകൂടവുമായും സുരക്ഷാ ഏജൻസികളുമായും ചർച്ച നടത്തിയിരുന്നു. വടക്കൻ കാശ്‌മീരിലെ അസ്വസ്ഥ പ്രദേശം, തെക്കൻ കാശ്‌മീർ, സെൻട്രൽ കാശ്മീർ, ജമ്മു എന്നിവിടങ്ങളിൽ നാലോ അഞ്ചോ ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. ജമ്മു കാശ്മീരിൽ അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2014ൽ അഞ്ച് ഘട്ടങ്ങളായിരുന്നു.
തിരഞ്ഞെടുപ്പ് വൈകരുതെന്ന് കമ്മിഷനുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. സെപ്തംബർ അവസാനത്തോടെ ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
സുരക്ഷാ പ്രശ്‌നങ്ങളുള്ള അനന്ത്നാഗ്, ബാരാമുള്ള, ബുഡ്ഗാം, ബന്ദിപൂർ, ഗന്ദർബൽ, കുപ്‌വാര, കുൽഗാം, ഷോപിയാൻ, പുൽവാമ, ശ്രീനഗർ, കത്വ, സാംബ, റിയാസി, ജമ്മു, ഉധംപൂർ തുടങ്ങിയ ജില്ലകൾ തിരഞ്ഞെടുപ്പ് കമ്മിഷന് വെല്ലുവിളിയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിൽ 58.46 ശതമാനം പോളിംഗ് നടന്നതിന്റെ ആത്മവിശ്വാസത്തിലാണ് കമ്മിഷൻ. 35 വർഷത്തിനിടെ ഏറ്റവും ഉയർന്ന പോളിംഗാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |