മേപ്പാടി: മുണ്ടക്കൈ, ചുരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായി ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്കും രക്ഷാപ്രവർത്തകർക്കും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നൽകിയത് ഒന്നരലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ. ദുരന്തത്തിന്റെ ആദ്യ ദിനങ്ങളിൽ അസോസിയേഷന്റെ സ്ഥാപനങ്ങളിൽ നിന്ന് പാക്ക് ചെയ്തായിരുന്നു ഭക്ഷണം എത്തിച്ചത്.
കഴിഞ്ഞ ഒന്നാം തിയതി മുതൽ ഇന്നലെ വരെ കമ്മ്യൂണിറ്റി കിച്ചൺ ഏറ്റെടുത്തായിരുന്നു 1,57,000 പേർക്ക് സംഘടന ഭക്ഷണം നൽകിയത്. മേപ്പാടി പോളിടെക്നിക് കേന്ദ്രീകരിച്ചായിരുന്നു കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം. ഫുഡ് സേഫ്റ്റി ഓഫീസറുടെ പരിശോധനയ്ക്കുശേഷമായിരുന്നു ഭക്ഷണവിതരണം. അസോസിയേഷന്റെ ഏഴംഗ കമ്മിറ്റിയാണ് അടുക്കളയുടെ ചുക്കാൻ പിടിച്ചത്. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, ജില്ലാ പ്രസിഡന്റ് അസ്ലം ബാവ, ജില്ലാ സെക്രട്ടറി യു. സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി. കമ്മ്യൂണിറ്റി കിച്ചണിന്റെ സേവനം ഇന്നലെ വൈകിട്ടോടെ അസോസിയേഷൻ അവസാനിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഹോട്ടലുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് പാർസലായി ഭക്ഷണം എത്തിക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ പ്രവർത്തനങ്ങളെ കളക്ടർ ഡി.ആർ. മേഘശ്രീ അഭിനന്ദിച്ചു. അസോസിയേഷൻ അംഗങ്ങൾക്ക് കളക്ടർ മെമന്റോ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |