ബെർലിൻ: പടിഞ്ഞാറൻ ജർമ്മനിയിലെ സോളിംഗനിൽ മൂന്ന് പേരുടെ ജീവനെടുത്ത കത്തി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐസിസ് ഏറ്റെടുത്തു. പാലസ്തീനിലെ മുസ്ലിങ്ങൾക്ക് വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് ഐസിസ് ടെലിഗ്രാമിലൂടെ പ്രസ്‌താവനയിറക്കി. കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയില്ല. സംഭവത്തിൽ സിറിയൻ പൗരനായ 26കാരനെ ജർമ്മൻ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ ഐസിസ് ബന്ധം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് സുരക്ഷ വർദ്ധിപ്പിക്കണമെന്നും ആയുധങ്ങൾക്ക് കർശന നിയന്ത്റണങ്ങൾ വേണമെന്നും കാട്ടി ഒരു വിഭാഗം രാഷ്ട്രീയക്കാർ രംഗത്തെത്തി. കുടിയേറ്റത്തിന് പരിധികൾ ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രാദേശിക സമയം, വെള്ളിയാഴ്‌ച വൈകിട്ടാണ് സോളിംഗൻ നഗരം സ്ഥാപിതമായതിന്റെ 650-ാം വാർഷിക ആഘോഷങ്ങൾക്കിടെ ആക്രമണമുണ്ടായത്. എട്ട് പേർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |