കോട്ടയം: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ അടിച്ചുകൊന്നു. പാദുവ മറ്റക്കര നെല്ലിക്കുന്ന് തെക്കേക്കുന്നേൽ രതീഷ് മാധവൻ (40) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച രാത്രി പത്തുമണിയോടെ പാദുവയിൽ വച്ചായിരുന്നു സംഭവം. പ്രതി മറ്റക്കര ആനിക്കുന്നേൽ ശ്രീജിത്തിനെ (27) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രതീഷിന്റെ അയൽവാസി അടുത്തിടെ മരണപ്പെട്ടിരുന്നു. ആ വീട്ടിലേക്ക് ഇയാൾ പോകുമെന്ന് ഉറപ്പായതോടെ ശ്രീജിത്ത് ഈ വീടിന് സമീപം പതുങ്ങിയിരുന്നു. പ്രതീക്ഷിച്ചതുപോലെ രതീഷ് മരണവീട്ടിൽ പോയ ശേഷം രാത്രി 10.30ന് തിരികെ സ്വന്തം വീട്ടിലേക്ക് കയറുന്നതിനിടെ ശ്രീജിത്ത് ആക്രമിക്കുകയായിരുന്നു.
അടിയേറ്റ രതീഷ് വീണു കിടക്കുന്ന വിവരം രാത്രി ഏറെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. തുടർന്ന് പള്ളിക്കത്തോട് പൊലീസിനെ വിവരമറിയിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി, പള്ളിക്കത്തോട് എസ്‌എച്ച്‌ഒ കെപി തോംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. രതീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |