മലപ്പുറം: എസ്.പി എസ്. ശശിധരന്റെ ഔദ്യോഗിക വസതിക്ക് (ക്യാമ്പ് ഓഫീസ്) മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ പി.വി. അൻവർ എം.എൽ.എയോട് സി.പി.എം വിശദീകരണം തേടിയെന്ന് വിവരം. അൻവറിനെ ജില്ലാ നേതൃത്വം വിളിച്ചുവരുത്തിയെന്നാണ് സൂചന. ക്യാമ്പ് ഓഫീസിലെ മരങ്ങൾ മുറിച്ചുകടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ അൻവർ സമരം നടത്തിയത്.
മരങ്ങൾ മുറിച്ചു കടത്തി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത്കുമാറും മുൻ മലപ്പുറം എസ്.പി സുജിത് ദാസും വീട്ടിലേക്ക് ഫർണിച്ചറുണ്ടാക്കിയെന്നും അൻവർ ആരോപിച്ചു. ഇത് ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയതോടെയാണ് സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് സമരം അവസാനിപ്പിച്ചത്.
മരങ്ങൾ മുറിച്ചു കടത്തിയെന്നാരോപിച്ച് പി.വി. അൻവറും കൊല്ലം കടയ്ക്കൽ സ്വദേശി എൻ. ശ്രീജിത്തും എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കാത്ത മലപ്പുറം എസ്.പിക്കെതിരെ നടപടിയെടുക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. മരം മുറി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പ് ഓഫീസിലെത്തിയ എം.എൽ.എയെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ തടഞ്ഞിരുന്നു. നേരത്തെ പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ എസ്. ശശിധരനെ പി.വി. അൻവർ അധിക്ഷേപിച്ചിരുന്നു.
എന്നെ വലിച്ചിഴയ്ക്കരുത് - സുജിത്
ആരോപണങ്ങൾക്ക് പിന്നാലെ സുജിത് ദാസും പി.വി. അൻവറും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തുവന്നു. മരം മുറി കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നായിരുന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ സുജിത് ദാസിന്റെ അപേക്ഷ. പരാതി പിൻവലിക്കണമെന്നും സുജിത് അൻവറിനോട് അപേക്ഷിച്ചു. തനിക്കൊപ്പം ജോലി ചെയ്തിരുന്നവരെ ഉപദ്രവിക്കുന്ന ആളാണ് നിലവിലെ എസ്.പി. നിങ്ങൾ സമ്മേളനത്തിൽ അയാൾക്കെതിരെ പറഞ്ഞപ്പോൾ താൻ സന്തോഷിച്ചെന്നും സുജിത് പറഞ്ഞു. 56,000 രൂപ സോഷ്യൽ ഫോറസ്ട്രി വിലയിട്ട തേക്ക് 20,000 രൂപയ്ക്ക് ലേലം ചെയ്യുന്നത് എങ്ങനെയാണെന്ന് അൻവർ ചോദിച്ചപ്പോൾ മറ്റുള്ളവർ എം.എൽ.എയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു സുജിത്തിന്റെ മറുപടി. വീടിന്റെ മുകളിലേക്ക് കിടന്ന മഹാഗണിയുടെ കൊമ്പുകളാണ് മുറിച്ചതെന്നും സുജിത് പറഞ്ഞു. എന്നാൽ ഇത് അൻവർ മുഖവിലയ്‌ക്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |