തിരുവനന്തപുരം: ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഹെയർ സ്റ്റൈലിസ്റ്റായ പരാതിക്കാരി രംഗത്ത്. തനിക്ക് നേരിട്ട ദുരനുഭവം മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്നാണ് തൃശൂർ സ്വദേശിയായ പരാതിക്കാരി ആരോപിക്കുന്നത്. മലർന്ന് കിടന്ന് തുപ്പരുതെന്ന് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചെന്നും ആരോപണമുണ്ട്. കൊച്ചിയിലെ ഫെഫ്ക യോഗത്തിൽ വച്ചായിരുന്നു സംഭവം.
എന്നാൽ ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചു. ആരെയും ശാസിച്ചിട്ടില്ലെന്നാണ് അവരുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
അതേസമയം, മലയാള സിനിമയിൽ പ്രായമുളള സ്ത്രീകളോടുപാേലും മോശമായി പെരുമാറുന്ന പ്രവണത പതിവാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ലക്ഷ്മി രാമകൃഷ്ണൻ. പ്രമുഖ സംവിധായകന്റെ താൽപ്പര്യത്തിന് വഴങ്ങാത്തതിനാൽ നിസാരമായ സീൻപോലും 19 തവണ റീടേക്ക് എടുക്കേണ്ടിവന്നിട്ടുണ്ടെന്നും അവർ ഒരു ചാനലിനോട് വെളിപ്പെടുത്തി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നതെന്നും നടി പറഞ്ഞു.
കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ഇത് നിരസിച്ചതിനാൽ ഒരു ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി രാമകൃഷ്ണൻ പറഞ്ഞു. ഇന്ന് ഇവിടെ എന്റൊപ്പം സ്റ്റേ ചെയ്യണം, എന്നാലേ ലക്ഷ്മിക്ക് ആ റോൾ ഉള്ളു എന്ന് പറഞ്ഞു. അപ്പോൾ എനിക്ക് മനസിലായി, ഞാൻ നല്ല മെസേജ് തിരിച്ചയച്ചു. ശരിക്കും പറഞ്ഞു, അതോടെ എന്റെ റോളും പോയി എന്നാണ് ലക്ഷ്മി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |