ആലുവ: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൊലപാതകവും സ്വർണക്കടത്തും ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ഭരണകക്ഷി എം.എൽ.എ പി. വി അൻവറിന്റെ ഗുരുതരമായ ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കൊലപാതകം നടത്തുന്ന എ.ഡി.ജി.പി, പിന്തുണ നൽകുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, കാലുപിടിക്കുന്ന എസ്.പി, ഗുണ്ടാസംഘം പോലും നാണിക്കുന്ന രീതിയിൽ പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്, സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വം എന്നാരോപിച്ചത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി.പി.എം എം.എൽ.എയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വർണക്കടത്ത് ഒളിച്ചുവയ്ക്കാനായി ഒരാളെ കൊലപ്പെടുത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എ.ഡി.ജി.പി കൊലപ്പെടുത്തിയത്. സ്വർണം പൊട്ടിക്കൽ സംഘവുമായും സ്വർണക്കടത്ത് സംഘവുമായും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ ആരോപണങ്ങൾ ഗുരുതരമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രയും അധഃപ്പതിച്ച കാലമില്ല. സ്വർണക്കടത്ത് ആരോപണത്തിന് പിന്നാലെയാണ് കൊലപാതകം, ബി.ജെ.പി ബാന്ധവം, തൃശൂർ പൂരം കലക്കൽ ഉൾപ്പെടെ ആരോപണങ്ങൾ ഉയർന്നത്. ഒരുനിമിഷം പോലും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ പിണറായി വിജയൻ യോഗ്യനല്ല.
പത്തനംതിട്ട എസ്.പിയും സി.പി.എം എം.എൽ.എയും തമ്മിൽ നടത്തിയ സംഭാഷണം ഞെട്ടിക്കുന്നതാണ്. എ.ഡി.ജി.പിയുടെ അളിയൻമാർ പൈസയുണ്ടാക്കുന്നു, എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിൽക്കുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് അതിനെല്ലാം കുടപിടിക്കുന്നു തുടങ്ങിയവയാണ് വെളിപ്പെടുത്തലുകൾ. പൊലീസ് വയർലെസ് സന്ദേശം ചോർത്തിയ ഓൺലൈൻകാരനെ രക്ഷപ്പെടുത്താൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി രണ്ടുകോടി രൂപ വാങ്ങിയെന്നും പറയുന്നത് പ്രതിപക്ഷമല്ല, മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കണം.
മന്ത്രിമാരുടെ ഫോൺ പോലും എ.ഡി.ജി.പി ചോർത്തുന്നുവെന്നത് ഗുരുതര ആരോപണമാണ്. മന്ത്രിമാരുടെ ഫോൺ ചോർത്തുമ്പോൾ പ്രതിപക്ഷത്തിന്റെയും ചോർത്തുന്നുണ്ടാകും.
രഹസ്യങ്ങൾ അറിയാമെന്ന ഭയത്താലാകും പി.വി. അൻവറിനെ സി.പി.എം സംരക്ഷിക്കുന്നത്. പറയുന്നത് തെറ്റാണെങ്കിൽ സി.പി.എമ്മിൽ ഉണ്ടാകുമായിരുന്നില്ല. എ.ഡി.ജി.പിയും പൊളിറ്റിക്കൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസും ശരിയായിരുന്നെങ്കിൽ എം.എൽ.എയ്‌ക്കെതിരെ നടപടിയെടുക്കുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിലെ രണ്ടു പേരുകൾ പുറത്തുവന്നു. ഇനിയും കൂടുതൽ പേരുകൾ പുറത്തുവരുമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |