ഗഡുക്കൾ ലഭിക്കാത്തതിനാൽ നിർമ്മാണം പ്രതിസന്ധിയിൽ
കൊല്ലം: നിർമ്മാണ പുരോഗതി അനുസരിച്ചുള്ള പണം ലഭിക്കാത്തതിനാൽ, ലൈഫ് പദ്ധതിയിലെ ഭവന നിർമ്മാണം പ്രതിസന്ധിയിൽ. സാമ്പത്തികവർഷം ആരംഭിച്ച് അഞ്ച് മാസമായിട്ടും സർക്കാർ വിഹിതമായ ഒരു ലക്ഷം രൂപ ലഭിച്ചിട്ടില്ല.
പല പഞ്ചായത്തുകളിലും 2022-23, 2023- 24 സാമ്പത്തിക വർഷങ്ങളിൽ കരാറൊപ്പിട്ട വലിയൊരു വിഭാഗത്തിന്റെ വീട് നിർമ്മാണമാണ് മുടങ്ങിക്കിടക്കുന്നത്. ആദ്യഗഡു ലഭിക്കാത്തതിനാൽ ആറ് മാസം മുൻപ് കരാറൊപ്പിട്ടവർക്ക് വീട് നിർമ്മാണം ആരംഭിക്കാനും കഴിഞ്ഞിട്ടില്ല. 2020ലെ ലൈഫ് ഭൂരഹിതരുടെ ഗുണഭോക്തൃ പട്ടികയിൽ മയ്യനാട് പഞ്ചായത്തിൽ നിന്നു ഉൾപ്പെട്ടിട്ടുള്ള 493 പേരിൽ ജനറൽ വിഭാഗത്തിലെ ഒരാൾക്ക് പോലും വീട് ലഭിച്ചിട്ടില്ല. ഇതേ പഞ്ചായത്തിൽ നിന്നു ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ട 384 പേരിൽ അഞ്ച് വർഷത്തിനിടെ ജനറൽ വിഭാഗത്തിലെ 28 പേർക്ക് മാത്രമാണ് വീട് അനുവദിച്ചത്. മറ്റ് പഞ്ചായത്തുകളിലും സമാനമായ അവസ്ഥ.
ഹഡ്കോ വായ്പ തീരുന്നു
ലൈഫ് ഗുണഭോക്താക്കൾക്ക് പണം നൽകാൻ സർക്കാർ പഞ്ചായത്തുകൾക്ക് 2018, 2022 വർഷങ്ങളിൽ എടുത്ത വായ്പ ഈ സാമ്പത്തികവർഷം തിരഞ്ഞെടുത്ത എല്ലാവർക്കും നൽകാൻ തികയില്ല. പുതിയ വായ്പയ്ക്കുള്ള ചർച്ചകൾ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നതേയുള്ളു.
പഞ്ചായത്തുകളുടെ കുടുക്കിലാവും
ഇതുവരെ ഒരു ഗുണഭോക്താവിന് 2,20,000 രൂപ വീതമാണ് ഹഡ്കോ വായ്പയായി ലഭിച്ചിരുന്നത്. അടുത്ത വായ്പയിൽ ഒരു ഗുണഭോക്താവിന് 2,09,420 രൂപ വീതമേ ലഭിക്കു. അതുകൊണ്ട് ഓരോരുത്തർക്കും പതിനായിരം രൂപ വീതം പഞ്ചായത്തുകൾ അധികം വകയിരുത്തേണ്ടിവരും.
നിലവിലെ അവസ്ഥ
ഹഡ്കോ വായ്പ 2,20,000 രൂപ
സർക്കാർ വിഹിതം: ഒരു ലക്ഷം
പഞ്ചായത്ത് വിഹിതം: 40,000 രൂപ
ജില്ലാ പഞ്ചായത്ത് വിഹിതം: 20,000 രൂപ
ബ്ലോക്ക് പഞ്ചായത്ത് വിഹിതം: 2,0000 രൂപ
ചില പഞ്ചായത്തുകൾ കൂടുതൽ തുക നൽകുന്നു
ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വിഹിതം കുറവ്
ഒരു ഗുണഭോക്താവിന് ലഭിക്കുന്നത്: 4 ലക്ഷം
ഇനി പഞ്ചായത്തുകളുടെ കുറഞ്ഞ വിഹിതം 5,00,000 ആകും
2020ലെ ഗുണഭോക്തൃപട്ടികയിൽ നിന്നു ഓരോ പഞ്ചായത്തിലും വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് വീട് നൽകിയത്. വീട് നിർമ്മാണം ആരംഭിച്ചവരിൽ പലരും ഗഡുക്കൾ കിട്ടാതെ കടുത്ത പ്രതിസന്ധിയിലാണ്
ആർ.എസ്. അബിൻ(മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |