വാഷിംഗ്ടൺ : ഭാര്യ മെലാനിയയ്ക്ക് ഡൊണാൾഡ് ട്രംപിനെ വെറുപ്പാണെന്നും തിരഞ്ഞെടുപ്പിൽ അദ്ദേഹം തോല്ക്കാൻ അവർ ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തൽ. വൈറ്റ്ഹൗസ് മുൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആന്റണി സ്‌കാരമൂചിയാണ് ഇക്കാര്യം പറഞ്ഞത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമലാ ഹാരിസിന്റെ ജയമാണ് മെലാനിയ ആഗ്രഹിക്കുന്നത്.
കമലയെ അവർ രഹസ്യമായി പിന്തുണയ്ക്കുന്നെന്നും ഒരു മാദ്ധ്യമത്തോട് ആന്റണി പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന്റെ പ്രചാരണ പരിപാടികളിലെ മെലാനിയയുടെ അസാന്നിദ്ധ്യം നേരത്തെയും അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു.
ചുരുക്കം ചില ധനസമാഹരണ പരിപാടികളിൽ മാത്രമാണ് മെലാനിയ പങ്കെടുത്തത്. ആന്റണിയുടെ ആരോപണം ട്രംപ് തള്ളി. 2017ൽ ട്രംപ് പ്രസിഡന്റായിരിക്കെയാണ് ആന്റണി വൈറ്റ്ഹൗസിന്റെ ആശയവിനിമയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. എന്നാൽ അധികാരമേറ്റ് പത്താം നാൾ ട്രംപ് പുറത്താക്കി.
ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് 54കാരിയായ മെലാനിയ. ഇവാന ട്രംപ്, മാർല മേപ്പിൾസ് എന്നിവരാണ് ട്രംപിന്റെ മുൻ ഭാര്യമാർ. ഈ ബന്ധങ്ങളിൽ ട്രംപിനുള്ള മക്കളാണ് ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക, എറിക്, ടിഫനി എന്നിവർ. ബാരൺ (18) ആണ് ട്രംപ് - മെലാനിയ ദമ്പതികളുടെ ഏകമകൻ.
പ്രസിഡന്റായിരിക്കെ, ഇവാൻകയ്ക്ക് സുപ്രധാന ചുമതലകൾ ട്രംപ് കൈമാറിയതിൽ മെലാനിയയ്ക്ക് അമർഷമുണ്ടായിരുന്നെന്നും പറയുന്നു. നിലവിൽ ബാരണിന്റെ പഠനകാര്യങ്ങളിലാണ് മെലാനിയയുടെ ശ്രദ്ധ. ഒക്ടോബർ 1ന് തന്റെ ഓർമ്മക്കുറിപ്പ് പുറത്തിറക്കുന്നതിലെ തിരക്കിലാണ് മെലാനിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |