കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുന്നതിനിടെ
മാനഭംഗക്കൊലയ്ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കി ബംഗാൾ നിയമസഭ. നിയമമന്ത്രി മോളോയ് ഘട്ടക് അവതരിപ്പിച്ച അപരാജിത വിമൻ ആൻഡ് ചൈൽഡ് (വെസ്റ്റ് ബംഗാൾ ക്രിമിനൽ ലോസ് ആൻഡ് അമെൻഡ്‌മെന്റ്) 2024ബിൽ ശബ്‌ദവോട്ടോടെ ഏകകണ്ഠമായാണ് പാസാക്കിയത്.
മാനഭംഗത്തിന് ഇരയാവുന്ന സ്ത്രീ കൊല്ലപ്പെടുകയോ കോമയിലാവുകയോ ചെയ്‌താൽ പ്രതിക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്നു. മാനഭംഗ, കൂട്ട മാനഭംഗ കേസുകളിലെ പ്രതികൾക്ക് പരോൾ ഇല്ലാതെ ജീവപര്യന്തമാണ് ശിക്ഷ. ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും 3- 5 വർഷം തടവ്. വിചാരണ വേഗത്തിൽ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കണം.
അതേസമയം ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം തുടരുകയാണ്. കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയലിന്റെ രാജി പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
സമയബന്ധിതമായ അന്വേഷണം
പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണം
സമയബന്ധിതമായ അന്വേഷണം, വിചാരണ
അതിവേഗ പ്രത്യേക കോടതികൾ
കേസന്വേഷണത്തിന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ജില്ലാതല അപരാജിത ടാസ്‌ക് ഫോഴ്സ്
കുറ്റം ആവർത്തിച്ചാൽ ജീവപര്യന്തമോ വധശിക്ഷയോ
ഇരകളുടെ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനും സ്വകാര്യതയും അന്തസ്സും ഉറപ്പാക്കാനുമുള്ള വ്യവസ്ഥകൾ
നീതി വൈകിപ്പിച്ചാലോ തെളിവ് നശിപ്പിച്ചാലോ പൊലീസിനും ആരോഗ്യ ഉദ്യോഗസ്ഥർക്കും പിഴ
കോടതി നടപടികൾ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാൽ 3 - 5 വർഷം തടവ്
രാഷ്‌ട്രപതി അംഗീകരിക്കുമോ?
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സംഹിത, പോക്സോ എന്നീ കേന്ദ്ര നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കുന്നതിനാൽ ബിൽ നിയമമാവാൻ രാഷ്‌ട്രപതി അംഗീകരിക്കണം. ബിൽ പാസാക്കി രാഷ്‌ട്രപതിക്ക് അയയ്ക്കാൻ മുഖ്യമന്ത്രി മമത ബാനർജി ഗവർണർ സി.വി. ആനന്ദബോസിനോട് അഭ്യർത്ഥിച്ചു.
ക്രിമിനൽ നിയമങ്ങൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിലാണ്. ആന്ധ, മഹാരാഷ്‌ട്ര സർക്കാരുകളുടെ സമാന നിയമങ്ങൾ കേന്ദ്രം അംഗീകരിച്ചിട്ടില്ല.
രാഷ്‌ട്രീയം
വനിതാ ഡോക്ടറുടെ മാനഭംഗക്കൊലയിൽ മമതാ സർക്കാരിന് രാഷ്‌ട്രീയമായി വൻ തിരിച്ചടിയായിരുന്നു.
പ്രധാന ഭേദഗതികൾ
ഭാരതീയ ന്യായ സംഹിതയിൽ മാനഭംഗക്കൊലയ്ക്ക് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവോ വധശിക്ഷയോ. ബംഗാൾ നിയമത്തിൽ വധശിക്ഷ മാത്രം. കൂട്ടമാനഭംഗത്തിന് 20 വർഷം ജയിൽശിക്ഷ
ബംഗാൾ നിയമത്തിൽ ജീവപര്യന്തമോ വധശിക്ഷയോ.
ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തിയാൽ രണ്ട് വർഷം തടവ് 3 - 5വർഷം വരെയാണ് നിർദ്ദേശിക്കുന്നത്.
കേന്ദ്രം ഇത്തരം നിയമം കൊണ്ടുവരാത്തത് ലജ്ജാകരമാണ്. സ്ത്രീകൾക്ക് സുരക്ഷ നൽകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജി വയ്ക്കണം. ബി.ജെ.പി സംസ്ഥാനങ്ങളിലെ മാനഭംഗ കേസുകളിൽ ബി.ജെ.പി സാമാജികർക്ക് മൗനം.
- മമത ബാനർജി
ഡോക്ടറുടെ മാനഭംഗക്കൊലയിൽ മമത സർക്കാരിന്റെ വീഴ്ച മറയ്‌ക്കാനാണ് ബിൽ
--ബി.ജെ.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |