
തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് പുറത്തുചാടിയ മൂന്ന് ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണത്തെ പിടികൂടിയെങ്കിലും അവശേഷിക്കുന്ന ഒരു കുരങ്ങിനെ പിടികൂടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
തിങ്കളാഴ്ച രാവിലെ 7നാണ് മൃഗശാലയിൽ നിന്ന് മൂന്ന് പെൺകുരങ്ങുകൾ ചാടിയതായി മൃഗശാല അധികൃതർ സ്ഥിരീകരിക്കുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറന്ന കൂടിന്റെ സമീപത്തെ രണ്ട് മരങ്ങളിലായി കുരങ്ങുകളെ കണ്ടെത്തി. ചൊവാഴ്ച വൈകിട്ടോടെ രണ്ടെണ്ണത്തെ പിടികൂടാൻ കഴിഞ്ഞു.
ഒരു കുരങ്ങ് മൃഗശാല അധികൃതർ ഒരുക്കിയ മരക്കമ്പിലൂടെ ആഹാരം കഴിക്കാൻ കൂട്ടിൽ പ്രവേശിക്കുകയായിരുന്നു. രണ്ടാമനെ അതിസാഹസികമായി മൃഗശാല ജീവനക്കാരൻ മരത്തിന് മുകളിൽ നിന്ന് പിടികൂടുകയായിരുന്നു.പിടികൂടിയ രണ്ട് കുരങ്ങുകളെ അടച്ച കൂട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ ആരോഗ്യത്തോടെയിരിക്കുന്നു. മൂന്നാമനെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ കുരങ്ങിനെ നിരീക്ഷിക്കാൻ ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്. മരക്കമ്പ് കൂട്ടിലേക്ക് വച്ചും ഇണയെ ആകർഷിപ്പിച്ചും പിടികൂടാനുള്ള ശ്രമം തുടരുകയാണ്. മരത്തിന്റെ മുകളിലുള്ള ഹനുമാൻ കുരങ്ങ് ഇതുവരെ വെള്ളം കുടിച്ചിട്ടില്ല.നിർജ്ജലീകരണം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് മൃഗശാല ഡോക്ടർ നികേഷ് കിരൺ പറഞ്ഞു.ഇതിനെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |