പാലക്കാട്: സംസ്ഥാനത്ത് വടക്കുകിഴക്കൻ മൺസൂണിൽ കാര്യമായ മഴക്കുറവെന്ന് കണക്കുകൾ. ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിന്റെ കണക്കനുസരിച്ച് ഒക്ടോബർ ഒന്നുമുതൽ ഇന്നലെവരെ കേരളത്തിൽ 53 % മഴക്കുറവുണ്ട്. ഈ കാലയളവിൽ ശരാശരി 58 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 27.5 എം.എം മാത്രം. അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ മഴക്കുറവ് കാസർകോടാണ്. 91 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് (86%), ആലപ്പുഴ (78) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പാലക്കാട് ജില്ലയിൽ 42 ശതമാനമാണ് മഴക്കുറവ്. ഈ കാലയളവിൽ ശരാശരി 39.2 എം.എം മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പെയ്തതാകട്ടെ 22.6 എം.എം മഴയും. കഴിഞ്ഞ സീസണിൽ 2023 ഒക്ടോബർ മുതൽ ഡിസംബർ 31വരെ വടക്കുകിഴക്കൻ കാലവർഷം ജില്ലയിൽ 40 ശതമാനം അധികം കിട്ടിയിരുന്നു. ജൂൺ ഒന്നുമുതൽ സെപ്തംബർ 30വരെ പെയ്യുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ജില്ലയിൽ മൂന്ന് ശതമാനം മാത്രമാണ് കുറഞ്ഞത്. 1556.1 മില്ലീമീറ്റർ കിട്ടേണ്ടിടത്ത് 1505.4 മില്ലീമീറ്റർ മഴ പെയ്തു. സംസ്ഥാനത്താകെ 13 ശതമാനമാണ് മഴക്കുറവ്. മഴയിൽ അണക്കെട്ടുകളിലേക്ക് ആവശ്യത്തിന് വെള്ളമൊഴുകിയെത്തിയതിനാൽ ഷട്ടറുകൾ തുറന്നിരുന്നു. എന്നാലും തുലാവർഷം ശക്തമായി പെയ്‌തെങ്കിലേ രണ്ടാംവിള നെൽക്കൃഷി ഉണങ്ങാതെ രക്ഷപ്പെടുത്താനാകൂ. ഫെബ്രുവരി പകുതിവരെയെങ്കിലും കൃഷിക്ക് വെള്ളം ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |