ശ്രീനഗർ: മൂന്ന് ദിവസങ്ങളായി അതിർത്തിയിൽ തുടരുന്ന പ്രകോപനത്തിന് ഇന്നും അറുതിയില്ല. തുടർച്ചയായി നാലാം ദിവസവും കാശ്‌മീരിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിയുതിർത്തു. പൂഞ്ച് സെക്ടറിലാണ് സംഭവം. ഇവിടെ വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി കൊടുത്തതായാണ് വിവരം. ആൾനാശം റിപ്പോർട്ട് ചെയ്‌തിട്ടില്ല. രജൗരി, പൂഞ്ച് മേഖലയോട് ചേർന്ന് താമസിക്കുന്നവർ സ്ഥലം ഒഴിഞ്ഞുപോയിട്ടുണ്ട്. പൂഞ്ച്,കുപ്‌വാര ജില്ലകളിൽ പാകിസ്ഥാൻ കരാർ ലംഘിച്ച് വെടിനിർത്തൽ നടത്തി.
കുപ്‌വാരയിൽ സാമൂഹിക പ്രവർത്തകൻ ഗുലാം റസൂൽ മാഗ്രെയെ (45) ഭീകരർ വെടിവച്ചു കൊന്നത് കഴിഞ്ഞദിവസമാണ്. ശനിയാഴ്ച അർദ്ധരാത്രിയോടെ കുപ്‌വാരയിലെ കൻഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തുകയായിരുന്നു. വയറിലും ഇടതു കൈയിലും വെടിയേറ്റ ഗുലാമിനെ ഉടൻ ഹന്ദ്വാര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും സ്ഥലത്ത് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇന്നും വെടിവയ്‌പ്പ് ഉണ്ടായത്.
ഇതിനിടെ പഹൽഗാം ആക്രമണത്തിന് ശേഷം വനത്തിലേക്ക് രക്ഷപ്പെട്ട ഭീകരരെ ഇടയ്ക്ക് നാലിടങ്ങളിൽ സുരക്ഷസേന കണ്ടെത്തിയതായി വിവരം. ഒരിടത്തുവച്ച് തമ്മിൽ വെടിവയ്പ്പും ഉണ്ടായതായാണ് സൂചന. ത്രാൽ കോക്കർനാഗ് മേഖലയിലൂടെ നിലവിൽ നീങ്ങുന്ന ഭീകരർ ഇടയ്ക്ക് വീടുകളിൽ ആഹാരം തേടിച്ചെന്നെന്നും വിവരമുണ്ട്. കൊടുംവനത്തിലും സമീപ ജില്ലകളിലെ നഗരങ്ങളിലുമടക്കം ഭീകരർക്കായി തിരയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |