ന്യൂഡൽഹി: പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്ടർക്ക് ദാരുണാന്ത്യം. ഡൽഹിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന രാജസ്ഥാൻ സ്വദേശി ഭാവന യാദവ് (25) ആണ് മരിച്ചത്. ഹരിയാനയിലെ ഹിസാറിൽവച്ചാണ് ഭാവനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് അമ്മയെ വിവരമറിയിച്ചു. അവർ മകളെ ജയ്പൂരിലേക്ക് കൊണ്ടുപോയി. ജയപൂരിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഓൺലൈനായി ക്ലാസിൽ പങ്കെടുത്തിരുന്ന ഭാവന പ്രതിവാര പരീക്ഷയ്ക്കായി ഡൽഹിയിലേക്ക് പോയതായിരുന്നു. എന്നാൽ എങ്ങനെ ഹിസാറിൽ എത്തിയെന്നോ അവിടെ എന്താണ് സംഭവിച്ചതെന്നോ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അമ്മ ഗായത്രി യാദവ് പരാതി നൽകിയിട്ടുണ്ട്.
മകൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും പരീക്ഷകൾക്കായി ആഴ്ച തോറും ഡൽഹിയിലേക്ക് പോകുകയുമായിരുന്നു ചെയ്തിരുന്നതെന്നാണ് അമ്മയുടെ പരാതിയിൽ പറയുന്നത്. ഏപ്രിൽ 21 ന് ഡൽഹിയിൽ പരീക്ഷയുണ്ടായിരുന്നു. അവിടെ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സഹോദരിക്കൊപ്പമാണ് ഭാവന താമസിച്ചിരുന്നത്. ഏപ്രിൽ 21, 22 തീയതികളിൽ ഭാവന സഹോദരിയോടൊപ്പം താമസിച്ച് പരീക്ഷ എഴുതി. ഏപ്രിൽ 23 ന് ഭാവന തന്നെ വിളിച്ച് നാളെ രാവിലെ തിരിച്ചെത്തുമെന്നും പറഞ്ഞു. ഏപ്രിൽ 24 ന് ഉമേഷ് യാദവ് എന്നയാൾ ഭാവനയുടെ അമ്മയെ വിളിച്ച് മകൾക്ക് പൊള്ളലേറ്റതായും ഹരിയാനയിലെ ഹിസാറിലെ സോണി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അറിയിക്കുകയായിരുന്നു.
അധികം വൈകാതെ ഭാവനയുടെ അമ്മ ഹിസാറിലെത്തി. ഭാവനയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ എന്താണ് സംഭവിച്ചതെന്നോ ആശുപത്രി അധികൃതർക്ക് അറിയില്ല. തുടർന്ന് യുവതിയെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി, ഏപ്രിൽ 24 ന് രാത്രി മരണം സംഭവിക്കുകയായിരുന്നു. ഫിലിപ്പൈൻസിൽ നിന്ന് 2023ലാണ് ഭാവന തന്റെ മെഡിക്കൽ പഠനം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |