നിക്ഷേപകർ പുതിയ മേഖലകളിലേക്ക് പണം മാറ്റുന്നു
കൊച്ചി: പശ്ചിമേഷ്യയിൽ സമാധാനം പുലർന്നതും അമേരിക്കയിൽ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യതയും രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഇടിക്കുന്നു. ഇന്നലെ സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 50 ഡോളർ കുറഞ്ഞ് 3,270 ഡോളറിലെത്തി. രണ്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയിലെത്തി. ഗ്രാമിന്റെ വില 55 രൂപ ഇടിഞ്ഞ് 8,930 രൂപയിലെത്തി.
മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ ആഗസ്‌റ്റ് അവധി വില 1,561 രൂപ ഇടിവോടെ പത്ത് ഗ്രാമിന് 95,524 രൂപയായി. രണ്ടാഴ്ചയായി സ്വർണ വില തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കുറഞ്ഞതാണ് വിലയിടിവ് രൂക്ഷമാക്കുന്നത്. അമേരിക്കയും ചൈനയും വ്യാപാര കരാറിന് അന്തിമ രൂപം നൽകിയെന്ന വാർത്തകളും സ്വർണത്തിന് തിരിച്ചടിയായി.
നിക്ഷേപകർ കാത്തിരിക്കുന്ന വാർത്തകൾ
അടുത്തയാഴ്ച പുറത്തുവരുന്ന അമേരിക്കയിലെ തൊഴിൽ കണക്കുകളും സാമ്പത്തിക വളർച്ച സൂചികളും സ്വർണത്തിന്റെ തുടർന്നുള്ള നീക്കത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതിനാൽ ബദൽ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പണമൊഴുകുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾ പുലർത്തുന്നത്. ഇതോടെ സ്വർണ വില തിരിച്ചുകയറാൻ ഇടയുണ്ട്.
വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മരവിപ്പിച്ച കാലാവധി ജൂലായ് ഒൻപതിന് അവസാനിക്കുകയാണ്. ഇതിനുള്ളിൽ യൂറോപ്യൻ യൂണിയനും ഇന്ത്യയും കാനഡയും അടക്കമുള്ള രാജ്യങ്ങളുമായി അമേരിക്ക വ്യാപാര കരാർ ഒപ്പുവെക്കുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
വില ഇനിയും കുറഞ്ഞേക്കും
പകരച്ചുങ്കം നടപ്പാക്കുന്നതിൽ നിന്ന് അമേരിക്ക പിന്മാറിയാൽ സ്വർണ വില ഇനിയും താഴേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ജൂൺ 14ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 74,560 രൂപയിൽ നിന്ന് 3,120 രൂപയുടെ ഇടിവാണ് പവന് രണ്ടാഴ്ചയ്ക്കിടെയിൽ ഉണ്ടായത്. 28 മാസത്തിനിടെ സ്വർണ വില ഇരട്ടിയിലധികം ഉയർന്നതിന് ശേഷമാണ് തുടർച്ചയായി താഴേക്ക് നീങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |