കോഴിക്കോട് : കുത്തിയൊഴുകുന്ന ചാലിപ്പുഴയിൽ സാഹസിക കാഴ്ചകളൊരുക്കി പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കം. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിൽ അമച്വർ ബോട്ടർ ക്രോസിലൂടെ തുഴഞ്ഞ് കുതിച്ചെത്തിയ വിദേശതാരങ്ങളുൾപ്പെടെയുള്ളവരെ നിറഞ്ഞ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്. രണ്ട് ദിവസമായി നടക്കുന്ന ഫെസ്റ്റ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓരോ വർഷവും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന കയാക്കർമാരുടെ എണ്ണം വർദ്ധിക്കുന്നത് മലബാർ റിവർ ഫെസ്റ്റിവലിന് ലോകശ്രദ്ധ ലഭിക്കുന്നുണ്ടെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, ബോസ് ജേക്കബ്, ജമീല അസീസ്, സൂസൻ വർഗീസ് കേഴപ്ലാക്കൽ, ബിനു കുര്യാക്കോസ്, പ്രദീപ് ചന്ദ്രൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ആദ്യദിനം ഒളിമ്പിക്സ് മത്സരയിനമായ എക്സ്ട്രീം സ്ലാലോം ആയിരുന്നു ആദ്യം നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് അധികമായതിനാൽ അമച്വർ ബോട്ടർ ക്രോസ് മത്സരത്തോടെയായിരുന്നു തുടക്കം. യു.എസ്.എ, റഷ്യ, ഇറ്റലി, ന്യൂസിലാൻഡ്, ചിലി, യുക്രെയ്ൻ തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ കയാക്കിംഗിൽ മാറ്റുരക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |