
കണ്ണൂർ: ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് പൊതുവിദ്യാലയങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള എം.ഡി.എം.എസ് പോർട്ടൽ തുടർച്ചയായി തകരാറിലായതോടെ ഉച്ചഭക്ഷണപദ്ധതിയുടെ പ്രവർത്തനങ്ങൾ അവതാളത്തിൽ. കഴിഞ്ഞ നവംബർ മുതൽ പോർട്ടൽ പൂർണമായും പ്രവർത്തന ഹരിതമാണ്. പദ്ധതി ആരംഭിച്ചതിന് ശേഷം വെബ്സൈറ്റ് ഇതാദ്യമായാണ് ഇത്രയും ദീർഘകാലം പണിമുടക്കുന്നത്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താനാകാത്തതാണ് വലിയ പ്രതിസന്ധിയായിരിക്കുന്നത്.
ദിവസേനയുള്ള ഉച്ചഭക്ഷണ ഹാജരും മെനുവും പോർട്ടലിൽ രേഖപ്പെടുത്തിയാൽ മാത്രമേ പദ്ധതിക്കാവശ്യമായ തുക അനുവദിക്കുകയുള്ളു. ഹാജർ സൈറ്റ് പ്രവർത്തിക്കാത്തതിനാലും രണ്ടുമാസമായി ചെലവഴിച്ച തുക ലഭിക്കാത്തതിനാലും പലയിടങ്ങളിലും സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രശ്നത്തിലാണ്. ചുമതലക്കാരായ പ്രധാനാദ്ധ്യാപകരിൽ പലരും വായ്പ വാങ്ങിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ഓൺലൈൻ സംവിധാനം തകരാറിലായതോടെ വിവരങ്ങളെല്ലാം സ്‌കൂളുകളിലെ രജിസ്റ്ററുകളിൽ മാനുവലായി രേഖപ്പെടുത്തുകയാണിപ്പോൾ.
ബില്ലുകൾ സമർപ്പിക്കാകാതെ സ്കൂളുകൾ
ഓരോ മാസത്തെയും തുക അനുവദിച്ചു കിട്ടുന്നതിനായി കെ.2, എൻ.എം.പി രജിസ്റ്ററുകൾ ഡൗൺലോഡ് ചെയ്ത് എ.ഇ.ഒ ഓഫിസിൽ സമർപ്പിക്കണം. എന്നാൽ സൈറ്റ് തുറക്കാൻ കഴിയാത്തതിനാൽ നവംബർ, ഡിസംബർ മാസത്തെ ബില്ലുകൾ സമർപ്പിക്കാനായിട്ടില്ല. ഇത് പാചകത്തൊഴിലാളികളുടെ വേതനം നൽകുന്നതിലും സാധനങ്ങൾ വാങ്ങിയ വകയിലുള്ള കുടിശിക തീർക്കുന്നതിലും തടസമായിരിക്കുകയാണെന്ന് ചുമതലയുള്ള അദ്ധ്യാപകർ പറഞ്ഞു. സൈറ്റ് നിശ്ചലമായതോടെ സ്‌കൂളുകളിലേക്ക് വിതരണത്തിനായി എത്തുന്ന അരിയുടെയും മറ്റു സാധനങ്ങളുടെയും സ്റ്റോക്ക് എൻട്രിയും നിലച്ചിട്ടുണ്ട്. സ്റ്റോക്ക് വിവരങ്ങൾ കൃത്യസമയത്ത് പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ വരും ദിവസങ്ങളിൽ കണക്കെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയും അദ്ധ്യാപകർക്കുണ്ട്.
ഓണറേറിയം കിട്ടാതെ പാചകതൊഴിലാളികൾ
സൈറ്റ് ബ്ളോക്കായതിനാൽ രണ്ടുമാസമായി പാചകത്തൊഴിലാളികളുടെ ഓണറേറിയവും നിലച്ചിരിക്കുകയാണ്. ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്രസർക്കാർ അറുപതും സംസ്ഥാനം നാൽപതും ശതമാനമാണ് വിഹിതമായി നൽകുന്നത്. ഇതിന് പുറമേ സംസ്ഥാന സർക്കാർ സ്‌പെഷൽ ന്യൂട്രിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബിരിയാണിയടക്കമുള്ള പ്രത്യേക ഉച്ചഭക്ഷണം ആവശ്യമായ ഫണ്ടില്ലാത്തതിനാൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |