കല്ലറ: ഇനി തത്കാലം കുറച്ചു നാളത്തേയ്ക്ക് കല്യാണപ്പെണ്ണ് മുല്ലപ്പൂ ചൂടണ്ട, കാരണം... മുല്ലപ്പൂ കിട്ടാനില്ല, കിട്ടിയാൽത്തന്നെ പൊന്നിൻ വില നൽകണം.നിലവിൽ കിലോയ്ക്ക് 5000 രൂപയും കടന്ന് കുതിക്കുകയാണ്.കഴിഞ്ഞ ദിവസം 5000 രൂപയ്ക്കാണ് മുല്ലപ്പൂ വിറ്റുപോയത്.
തമിഴ്‌നാട്ടിലെ കനത്ത മഴയും കേരളത്തിൽ നേരത്തെ തുടങ്ങിയ മഞ്ഞുവീഴ്ചയും മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശമുണ്ടാക്കിയതോടെയാണ്,ഡിസംബർ ആദ്യവാരം മുതൽ വില കുത്തനെ ഉയർന്നത്.സാധാരണ ഡിസംബർ പകുതിയോടെ കാണാറുള്ള മഞ്ഞുവീഴ്ച,നവംബർ ആദ്യവാരം തന്നെയെത്തിയത് ഉത്പാദനത്തെ ബാധിച്ചെന്നും കർഷകർ പറയുന്നു.
ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ തഴച്ചുവളരുന്നത്. മഞ്ഞുവീഴ്ചയിൽ പൂവ് മൊട്ടിടുന്നത് കുറയും.കനത്ത മഞ്ഞിലും ഇടമഴയിലും പൂക്കൾ ചീഞ്ഞതും തിരിച്ചടിയായി.രാത്രിയിലെ മഞ്ഞും പകൽ സമയത്തെ കനത്ത വെയിലും പൂക്കൾക്ക് ദോഷമായി. വിവാഹ സീസണായതും വില വർദ്ധനവിന് കാരണമായെന്ന് കച്ചവടക്കാർ പറയുന്നു.
ആശ്രയം അന്യസംസ്ഥാനത്തെ
തമിഴ്‌നാട്ടിലെ ദിണ്ടിഗൽ,നിലക്കോട്ട,ഒട്ടംചത്തിരം,പഴനി,ആയക്കുടി,വത്തലഗുണ്ട്,സത്യമംഗലം, കോയമ്പത്തൂർ,നരക്കോട്ട എന്നിവിടങ്ങളിലാണ് മുല്ലപ്പൂ കൃഷി വ്യാപകമായിട്ടുള്ളത്.മധുര,ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് മുല്ലപ്പൂവ് എത്തുന്നത്. പാലക്കാട്ടെ അതിർത്തി പഞ്ചായത്തായ വടകരപ്പതിയിലടക്കം കേരളത്തിന്റെ അതിർത്തി പ്രാദേശങ്ങളിൽ മുല്ലപ്പൂക്കൃഷിയുണ്ടെങ്കിലും അവയെല്ലാം കോയമ്പത്തൂർ,തോവാള എന്നിവിടങ്ങളിലെ മൊത്തവില്പന മാർക്കറ്റുകളിലെത്തിയ ശേഷമാണ് കേരളത്തിലെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |