
നെയ്യാറ്റിൻകര: നെയ്യാർ രണ്ടായി പകുന്ന് മാറിയൊഴുകുന്ന ഈരാറ്റിൻപുറം വിനോദ സഞ്ചാരികൾക്കായി ആധുനികവത്കരിക്കുന്നു. നെയ്യാറ്റിൻകരയുടെ യശസ് ഉയർത്തിപ്പിടിക്കുന്ന നെയ്യാറിൽ സ്വാഭാവികമായി രൂപപ്പെട്ട പാറക്കെട്ടാണ് ഈരാറ്റിൻപുറത്തുള്ളത്. ഈ മനോഹാരിതയെ ടൂറിസം പാർക്കും നെയ്യാറിനു കുറുകെ തൂക്കുപാലം എന്നീ ആശയങ്ങളോടെ ചേർക്കുന്ന പദ്ധതിയാണ് അധികൃതർ നടപ്പാക്കിയത്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്ത് അവധി ദിനങ്ങളിൽ ധാരാളം സഞ്ചാരികൾ എത്താറുണ്ട്. സഞ്ചാരികൾ വരുന്നതിന്റെ ആവേശത്തിലാണ് സമീപത്തെ പ്രദേശങ്ങളിലെ വ്യാപാരികളും.
ആദ്യഘട്ടം
ആദ്യഘട്ട നവീകരണം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ 2.66 കോടി രൂപ വിനിയോഗിച്ചാണ് നടപ്പാക്കിയത്.നെയ്യാറ്റിൻകരയിൽ നിന്നും അരമണിക്കൂർ ഇടറോഡുകളിലൂടെ സഞ്ചരിച്ചാൽ ഇവിടെയെത്താം. പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡുകൾ ഇന്റർലോക്ക് ഉപയോഗിച്ച് നവീകരിച്ചു. ഒന്നാംഘട്ട ഉദ്ഘാടനം ആദ്യ പിണറായി മന്ത്രിസഭാ കാലയളവിൽ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചിരുന്നു. തുടർന്നാണ് പാർക്ക് സഞ്ചാരികൾക്കായി തുറന്നു നൽകിയത്.
ആദ്യഘട്ട നവീകരണം... 2.66കോടിരൂപ
ഇനി ഉൾപ്പെടുന്നത്
സന്ദർശകരുടെ അടിസ്ഥാന സൗകര്യമായ ശുചിമുറികൾ,പാർക്കിംഗ് സൗകര്യം,പാറക്കൂട്ടത്തിലേക്ക് എത്തിച്ചേരാനുള്ള റാമ്പുകൾ,ലാൻഡ് സ്‌കേപ്പിംഗ്,കുട്ട വഞ്ചി എന്നിവയാണ് ഇനി ഉൾപ്പെടുന്നത്. തുടർന്ന് തുരുത്തിലേക്ക് എത്തിച്ചേരാനായി തൂക്കുപാലം പണിയും. ഇതോടെ നെയ്യാറ്റിൻകരയിലെ ഏക വിനോദസഞ്ചാരകേന്ദ്രം എന്ന ലക്ഷ്യം പൂവണിയുകയാണ്.
രണ്ടാം ഘട്ടം
ടൂറിസം വകുപ്പ് വിവിധ പദ്ധതികൾക്കായി 1.36കോടി രൂപ വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ദ്വീപിലേക്കുള്ള ഇരുമ്പ് പാലം, റോഡുകൾ എന്നിവയുടെ നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഈ പദ്ധതി പൂർണതയിലെത്തുമ്പോൾ നെയ്യാറ്റിൻകരയിലെ ഈരാറ്റിൻപുറം എന്ന ഗ്രാമപ്രദേശം പകിട്ടോടെ ടൂറിസത്തിന്റെ കേന്ദ്രമായി മാറും.
കെ.ആൻസലൻ, എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |