കിളിമാനൂർ: ചെങ്കണ്ണ്,മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധിക്കൊപ്പം ചിക്കൻപോക്സും ഗ്രാമങ്ങളിൽ പിടിമുറുക്കുന്നു. നേരത്തെ രോഗം ബാധിച്ചിട്ടില്ലാത്തവരിലും,വാക്സിനെടുക്കാത്തവരിലും വളരെയെളുപ്പത്തിൽ ചിക്കൻപോക്സ് പടരും.വേനൽച്ചൂട് കനത്തതോടെ പകർച്ചവ്യാധികൾ പടരുന്നുണ്ട്.വാരിസെല്ല-സോസ്റ്ററെന്ന വൈറസാണ് ചിക്കൻ പോക്സ് രോഗബാധയുണ്ടാക്കുന്നത്.വൈറസ് ബാധിച്ച് 10 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടും.കുമിളകൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് പനി,വിശപ്പില്ലായ്മ,തലവേദന,ക്ഷീണവും സുഖമില്ലെന്ന തോന്നലും അനുഭവപ്പെടും.രോഗിയുടെ വായ്,മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക.കൂടാതെ സ്പർശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ടു ദിവസം മുമ്പും കുമിള പൊന്തി 6 -10 ദിവസം വരെയും രോഗം പകരാൻ സാദ്ധ്യതയേറെയാണ്.ചിക്കൻപോക്സ് ബാധിതർ കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുരുക്കൾ പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും.
ശ്രദ്ധിക്കാൻ
1) തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കുക
2) മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കണം
3) മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകരാൻ കാരണമാകും
4) ആന്റിവൈറൽ മരുന്നുകൾ രോഗതീവ്രത കുറയ്ക്കും
എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.
പച്ചക്കറികൾ കഴിക്കാം
സാധാരണഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ പ്രതിരോധശേഷി തകരാറിലായാൽ മാത്രം വീണ്ടും രോഗം വരാറുണ്ട്. പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങൾ ചിക്കൻപോക്സ് ബാധിച്ചവർക്ക് അനുയോജ്യമാണ്. ഒപ്പം ധാരാളം വെള്ളവും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം,ഇളനീർ,പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം. പോഷകസമ്പൂർണമായ ഭക്ഷണം കഴിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |