വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിക്ക് ബഡ്ജറ്റിൽ വീണ്ടും അവഗണന. ടൂറിസം വികസനത്തിനായി സംസ്ഥാനബഡ്ജറ്റിൽ കോടികൾ വകയിരുത്തിയിട്ടുണ്ടെങ്കിലും പൊൻമുടിയെ മാത്രം മറന്നതായാണ് പരാതി. കഴിഞ്ഞ ബഡ്ജറ്റിൽ പൊൻമുടിയിൽ റോപ്പ് വേ നിർമ്മിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ സാദ്ധ്യതാപഠനത്തിനായി 50ലക്ഷം രൂപയും അനുവദിച്ചിരുന്നു. പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയെങ്കിലും പിന്നീട് അനക്കമില്ല. പൊൻമുടിയിൽ വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി വേണം. ഇതിനായി ശ്രമം നടക്കുകയാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. മാറിമാറി വരുന്ന സർക്കാരുകൾ കോടിക്കണക്കിന് രൂപയാണ് ബഡ്ജറ്റിൽ വകയിരുത്താറുള്ളത്. എന്നാൽ ഇതിൽ ഭൂരിഭാഗവും കടലാസിൽ ഒതുങ്ങുകയാണ് പതിവ്.
ടൂറിസം വികസനത്തിന് അനന്തസാദ്ധ്യതകളുള്ള പൊൻമുടിയെ തഴയുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഹെലിപ്പാഡ് കടലാസിൽ
പത്ത് വർഷം മുൻപ് യു.ഡി.എഫ് സർക്കാർ പൊൻമുടിയിൽ ഹെലിപ്പാഡ് നിർമ്മിക്കാൻ തീരുമാനമെടുക്കുകയും കോടികൾ ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്തിരുന്നു. പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഹെലിപ്പാഡ് കടലാസിലായി. കേന്ദ്രാനുമതി ലഭിക്കാത്തതുമൂലമാണ് പദ്ധതി നടപ്പിലാക്കാൻ കഴിയാത്തതെന്നാണ് ടൂറിസം വകുപ്പ് വ്യക്തമാക്കിയത്. എന്നാൽ ഇതിനുശേഷം പ്രഖ്യാപിച്ച മിക്ക പദ്ധതികളും കടലാസിലുറങ്ങുകയാണ്.
പാർക്കും വെയിറ്റിംഗ് ഷെഡുമില്ല
പൊൻമുടിയിൽ വർഷം തോറും സഞ്ചാരികളുടെ തിരക്കേറുകയാണ്. വനംവകുപ്പിന് പാസിനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ലഭിക്കുന്നുണ്ട്. എന്നാൽ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തില്ലെന്നാണ് സഞ്ചാരികളുടെ പരാതി. പൊൻമുടി അപ്പർസാനിറ്റോറിയത്തിലെത്തുന്ന സഞ്ചാരികൾ മഴയും, വെയിലുമേറ്റ് വലയുന്ന സ്ഥിതിയാണ്. കയറിനിൽക്കാൻ വെയിറ്റിംഗ് ഷെഡില്ല, കുട്ടികൾക്ക് പാർക്കില്ല. നേരത്തേയുണ്ടായിരുന്ന മാൻപാർക്കും, ബീയർപാർലറും അടച്ചുപൂട്ടി. ഇടയ്ക്ക് പൊൻമുടിയിൽ ബീയർപാർലർ ആരംഭിക്കുമെന്ന് വാഗ്ദാനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. ഒരുഫുഡ് കോർട്ട് വേണമെന്നുള്ള സഞ്ചാരികളുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |