വെള്ളറട: വേനൽ കടുത്തതോടെ മലയോരത്തെ ചെറുനീരുറവകളും അരുവികളും വറ്റിവരണ്ടു. ഇതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. സ്വന്തമായി കുടിവെള്ള പദ്ധതികളൊന്നുമില്ലാത്ത മലയോര പഞ്ചായത്തായ വെള്ളറടയിൽ മലയടിവാരങ്ങളിലും കുന്നുകൾക്കു മുകളിലും താമസിക്കുന്നവരാണ് കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.
മഴയത്ത് നീരുറവകളിൽ കെട്ടിക്കിടന്ന വെള്ളമെല്ലാം വേനൽ ശക്തമായതോടെ വറ്റിവരണ്ടു. കുടിവെള്ളത്തിനായി ജനം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
നിശ്ചലമായി ചെറുകിട ജലപദ്ധതികൾ
ചെറുകിട ജലപദ്ധതികൾ ഉണ്ടെങ്കിലും മിക്കവയും പ്രവർത്തന രഹിതമാണ്. യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്യാതെയും വൈദ്യുതബില്ലുകൾ കെട്ടാത്തതും കാരണം ചെറുകിട ജലവിതരണ പദ്ധതികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. വെള്ളറടയിൽ വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച കുടിവെള്ള വിതരണപദ്ധതി ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഉപേക്ഷിച്ചത്.
ശുദ്ധജലം എത്തിയില്ല
ലോകബാങ്കിന്റെ സഹായത്തോടെ കാളിപ്പാറയിൽ ആരംഭിച്ച വൻകിട പദ്ധതിയിൽ നിന്നും വെള്ളറട, അമ്പൂരി, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ മുഴുവൻ ശുദ്ധജല വിതരണം നടത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇതുകാരണം പഞ്ചായത്തികൾ സ്വന്തമായി ഉണ്ടായിരുന്ന കുടിവെള്ള പദ്ധതികൾ പാടെ ഉപേക്ഷിച്ചു. എന്നാൽ കാളിപ്പാറയിൽ നിന്നുള്ള ജലവിതരണം തുടങ്ങിയെങ്കിലും വെള്ളറട പഞ്ചായത്തിലെ വെള്ളറട ടൗണിലും ആനപ്പാറയിലും ശുദ്ധജലം ഇതുവരെയും എത്തിയിട്ടില്ല.
കാളിപ്പാറയിൽ നിന്നും പമ്പ് ചെയ്യുന്ന ജലം അമ്പൂരിയിലെ സംഭരണിയിൽ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. എന്നാൽ പദ്ധതിയുടെ പ്രയോജനം പഞ്ചായത്തുകൾക്കു മുഴുവൻ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്തുകളിൽ സ്വന്തമായി കുടിവെള്ള പദ്ധതികൾ തുടങ്ങണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
താത്കാലികമായെങ്കിലും ടാങ്കർ ലോറികളിൽ ശുദ്ധജല വിതരണത്തിനുള്ള നടപടികൾ അടിയന്തരമായി ഉണ്ടായില്ലെങ്കിൽ ജനം ശുദ്ധജലമില്ലാതെ വലയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |