SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

ദുർഗന്ധം പേറി നെയ്യാറ്റിൻകര മാർക്കറ്റ്

Increase Font Size Decrease Font Size Print Page
uuuuu

ശുചീകരണവും അറ്റക്കുറ്റപ്പണിയുമില്ല

നെയ്യാറ്റിൻകര: ടൗണിന്റെ ഹൃദയഭാഗത്ത്,ടി.ബി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന പബ്ളിക് മാ‌ർക്കറ്റിലെ ദു‌ർഗന്ധം കാരണം പരിസരവാസികൾ ബുദ്ധിമുട്ടുന്നു.അത്രയ്ക്ക് അസഹനീയമാണ് ഇവിടെ നിന്ന് വമിക്കുന്ന ദു‌‌ർഗന്ധം.അരനൂറ്റാണ്ട് മുൻപ് പണിത കെട്ടിടങ്ങളെല്ലാം കാലപ്പഴക്കം കൊണ്ടും വാ‌ർഷിക അറ്റകുറ്റപ്പണികൾ നടത്താത്തത് കാരണവും അതീവ ജീർണാവസ്ഥയിലാണ്.അറവുമാടുകളെ കശാപ്പ് ചെയ്തശേഷം കൊണ്ടുവരുന്ന മാംസങ്ങളുടെ അവശിഷ്ടം ശരിയായ രീതിയിൽ സംസ്കരിക്കാത്തതാണ് ഒന്നാമത്തെ പ്രശ്നം.മത്സ്യക്കച്ചവടത്തിന് ശേഷമുള്ള ആവശ്യത്തിന് ശുചീകരണ പ്രവർത്തനം നടത്താത്തതും മറ്റൊരു വിഷയമാണ്. ഇതെല്ലാം കാരണം ഇവിടെ വന്ന് സാധനങ്ങൾ വാങ്ങാൻ പൊതുജനം മടിക്കുകയാണ്.

പരിസ്ഥിതി മലിനീകരണം തുട‌ർക്കഥ

എല്ലാ വർഷവും പബ്ളിക് മാർക്കറ്റ് നവീകരിക്കാൻ നഗരസഭ ബഡ്ജറ്റിൽ തുക ഉൾക്കൊള്ളിക്കാറുണ്ടെങ്കിലും തുക വകമാറ്റി ചെലവിടുകയാണ് പതിവ്.ചന്തയ്ക്ക് പുറകിലായി പുതിയ സ്ലാട്ടർ ഹൗസ് നി‌ർമ്മിക്കാനായി പദ്ധതിയിട്ടെങ്കിലും അതും നടപ്പായില്ല.മാലിന്യങ്ങൾ സംസ്കരിക്കാനും മലിനജലം ഒഴുക്കി വിടാനും പ്രത്യേക സംസ്കരണ പ്ളാന്റില്ലെന്നതാണ് സത്യം. പകരം നാട്ടുകാർ വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന മരുത്തൂ‌ർ തോട്ടിലേക്കാണ് ചന്തയിലെ അറവ് മാലിന്യം ഉൾപ്പെടുന്ന മലിനജലം ഒഴുക്കിവിടുന്നത്.ഇത് പകർച്ചവ്യാധികൾക്ക് കാരണമാകുന്നു.

വ്യാപാരികൾക്ക് ഇരട്ടി പ്രഹരം

ചന്ത വൃത്തിഹീനമായതിനാൽ ഇവിടേക്ക് എത്തുന്ന ഉപഭോക്താക്കൾ കുറഞ്ഞു.ചെറുകിട പച്ചക്കറി - മത്സ്യവ്യാപാരികൾ ചന്തയോട് ചേ‌ർന്നുള്ള സംസ്ഥാന പാതയോരത്ത് കച്ചവടം മാറ്റിയത് ഇതിനാലാണ്.തിരക്ക് കണക്കിലെടുത്ത് മറ്റ് ചിലർ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലേക്കും കച്ചവടം മാറ്റിയിരിക്കുകയാണ്.

ലക്ഷങ്ങളുടെ കരാർ

2026-27 സാമ്പത്തിക വർഷത്തിൽ കരം ഇനത്തിൽ മാത്രം 20 ലക്ഷം രൂപ പിരിക്കുന്നതിനായുള്ള കരാറിനാണ് നഗരസഭയുടെ തീരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷവും ഇതേ പോലുളള കരം ഇവിടെ നിന്നും പിരിച്ചിരുന്നു. ഈ വരുന്ന സാമ്പത്തിക വ‌ർഷത്തിലെ ബഡ്ജറ്റിലെങ്കിലും പൊതുമാ‌ർക്കറ്റ് നവീകരണത്തിന് മുൻഗണന നൽകണമെന്ന് ജനകീയാവശ്യം ശക്തമാണ്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY