SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

ചാരുപാറ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം

Increase Font Size Decrease Font Size Print Page

വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. ചാരുപാറ,പേരയത്തുപാറ,ചേന്നൻപാറ,തോട്ടുമുക്ക്, കന്നുകാലിവനം,മണലയം പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ അവസ്ഥയും വിഭിന്നമല്ല.തെരുവുനായ്ക്കളുടെ എണ്ണംഅനുദിനം വർദ്ധിക്കുകയാണ്. പേവിഷബാധയുള്ള നായകളും ഇക്കൂട്ടത്തിലുണ്ട്. ഇവയെ പേടിച്ച് റോഡരികിലൂടെ നടക്കുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.അനവധി പേർ‌ ഇതിനകം തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. വീടുകളിലും പൗൾട്രി ഫാമുകളിലും വരെ കയറി കോഴികളെ പിടികൂടിയ സംഭവവുമുണ്ട്. പൊൻമുടി സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളിലും തെരുവുനായകൾ തമ്പടിച്ചിരുക്കുകയാണ്.തിരക്കേറിയ വിതുരകലുങ്ക് ജംഗ്ഷൻ നായ്ക്കളുടെ പിടിയിലമ‌ർന്നിട്ട് മാസങ്ങളേറയായിട്ടും നടപടികളില്ല.

മാലിന്യനിക്ഷേപവും

ചാരുപാറ മേഖലയിൽ മാലിന്യനിക്ഷേപം രൂക്ഷമാണ്. ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് മാലിന്യങ്ങൾ വൻതോതിൽ ചാരുപാറയിൽ റോഡരികിൽ വലിച്ചെറിയുകയാണ്. മാലിന്യം ചീഞ്ഞ് നാറി ദുർഗന്ധവും പരത്തുന്നുണ്ട്. മാലിന്യം തിന്നുവാൻ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ഇവിടെ തമ്പടിച്ചിട്ടുള്ളതിനാൽ ഇവർ വഴിപോക്കരെ ആക്രമിക്കുന്നതും പതിവാണ്.ഇവിടെ പന്നികളും എത്താറുണ്ട്.

സ്കൂളിനും ഭീഷണി

വിതുര,തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറയിലാണ് വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ പ്രവർത്തിക്കുന്നത്. തെരുവ് നായശല്യം സ്കൂൾ വിദ്യാർത്ഥികളേയും, സ്റ്റാഫുകളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാത്രിയിൽ മേഖലയിൽ വാഹനത്തിൽ തെരുവ്നായ്ക്കളെ കൊണ്ടിറക്കിവിട്ട സംഭവവുമുണ്ടായി. തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായരും, വൈസ് പ്രിൻസിപ്പൽ സ്മിതാരാജീവും, മാനേജർ അഡ്വ. എൽ.ബീനയും പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY