
ചിറയിൻകീഴ്: ശാർക്കര അമ്മയുടെ തിരുനടയിൽ നാളെ പൊങ്കാല അർപ്പിക്കാനുളള നിമിഷവും കാത്ത് വ്രതമിരിക്കുകയാണ് ഭക്തജനങ്ങൾ. നാളെ രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി കിളിമാനൂർ ചിന്ദ്രനല്ലൂർ വടക്കേ പാച്ച മംഗലത്ത് ഇല്ലം കെ.ശങ്കരൻ നമ്പൂതിരി പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 12 ന് ശേഷം പൊങ്കാല നിവേദ്യം നടക്കും.
മഞ്ചാടിമൂട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ശാർക്കര ബൈപ്പാസ് റോഡിലും കോളിച്ചിറ റോഡിലും വലിയകട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ശാർക്കര മഞ്ചാടിമൂട് ബൈപ്പാസ് റോഡിലും കടയ്ക്കാവൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പണ്ടകശാല-ആൽത്തറമൂട് റോഡ്, പുളിമൂട്ടുകടവ് റോഡ് എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്. ഭക്തജനങ്ങൾ വടക്കേ ഭാഗത്തെ വാതിലിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും കിഴക്കേ വാതിലിലൂടെ പുറത്ത് പോകേണ്ടതുമാണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശാർക്കര പറമ്പിലെ ഭദ്ര ആഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കും. ചിറയിൻകീഴ് പൊലീസും ഉപദേശക സമിതിയുമായി സഹകരിച്ച് ആൾകേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് യൂണിറ്റ് പൊങ്കാല ദിവസം ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തും.
വാട്ടർ അതോറിറ്റി ക്ഷേത്രപ്പറമ്പിന് ചുറ്റുമായി 100 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. 5 വാട്ടർ ടാങ്കുകൾ താലൂക്ക് ഓഫീസിൽ നിന്നു ലഭ്യമാക്കുന്നതിനുള്ള അനുമതിയും ലഭിച്ചു. പൊങ്കാല അടുപ്പുകൾ കൂട്ടുന്നതിനായി ശാർക്കര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മുപ്പതിനായിരം കല്ലുകൾ സമാഹരിച്ചു. ന്യൂ രാജസ്ഥാൻ മാർബിൾസ് 6 ലോഡ് കല്ലുകളാണ് ഇക്കുറിയും നൽകിയിട്ടുള്ളത്.
പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരുന്നതിൽ പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ഉപദേശകസമിതി പ്രസിഡന്റ് ശങ്കർ ശ്രീകുമാർ, സെക്രട്ടറി പി. ഗോപകുമാർ, ഭാരവാഹികളായ പി. എൻ. ഗോപകുമാർ ഗോപിക, ശശിധരൻ. ആർ, സുഗതൻ.എസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |