വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിന്റെയും, നെടുമങ്ങാട് നഗരസഭാപരിധിയുടേയും ഭാഗമായ മന്നൂർക്കോണത്ത് പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കി. ഒരാഴ്ചയായി ഇവിടെ പൈപ്പ് പൊട്ടിയൊഴുകി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് നഷ്ടമായത്. കടുത്തവേനലിനെ തുടർന്ന് മേഖല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ വറ്റി വരണ്ടുകഴിഞ്ഞു. താഴ്ന്ന മേഖലകളിൽവരെ കിണറുകളിൽ വേണ്ടത്ര ജലമില്ല.
പൈപ്പ് പൊട്ടിയതോടെ കുടിവെള്ളവിതരണവും തടസപ്പെട്ടു. പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നുവെന്ന് വാട്ടർഅതോറിട്ടിയെ അറിയിച്ചെങ്കിലും യഥാസമയം നന്നാക്കുന്നില്ലെന്നാണ് നാട്ടുകാർ പരാതിപ്പെട്ടു.
പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെടുത്തത്.
പദ്ധതികൾ പൂർത്തീകരിക്കാറില്ല
മേഖലയിൽ അടിക്കടി ശുദ്ധജലവിതരണം തടസപ്പെടാറുണ്ട്. പ്രദേശത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതികൾ പൂർത്തീകരിക്കാറില്ല. തൊളിക്കോട് വിതുര പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്ക്കരിച്ച വിതുര തൊളിക്കോട് കുടിവെള്ളപദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങളും ഇനിയും പൂർത്തീകരിച്ചിട്ടില്ല. പത്ത് വർഷം മുൻപാണ് പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. മേഖലയിലെ ശുദ്ധജലപ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തോട്ടുമുക്കിൽ പൈപ്പ്പൊട്ടിയൊഴുകുന്നു
തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ആനപ്പെട്ടി റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം പഴാകുന്നു. മേഖലയിൽ അടിക്കടി പൈപ്പ് പൊട്ടി ദിവസങ്ങളോളം ശുദ്ധജലവിതരണം തടസപ്പെടാറുണ്ട്. ഒരാഴ്ചമുൻപും റോഡ്നിർമ്മാണ പ്രവർത്തനത്തിനിടയിൽ പൈപ്പ് പൊട്ടി കുടിവെള്ളവിതരണം തടസപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് പൊട്ടുന്നത്. പൊട്ടിയപൈപ്പ് ലൈൻ അടിയന്തരമായി നന്നാക്കണമെന്ന് തോട്ടുമുക്ക് റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |