
നെയ്യാറ്റിൻകര: നാളികേരത്തിന് വില വർദ്ധനവുണ്ടായെങ്കിലും നാളികേര കർഷകന് ഇപ്പോഴും ദുരിതകാലം തന്നെ. തെങ്ങ് കൃഷിക്കായി മുടക്കുന്ന ഉത്പാദനച്ചെലവ് പോലും നാളികേരം വിറ്റാൽ കിട്ടാത്ത അവസ്ഥയാണെന്നാണ് കർഷകർ പറയുന്നത്. പൊതുവേ വേനലെത്തിയതോടെ ചില്ലീട് കാലമാണെങ്കിലും മഴക്കാലത്തും സ്ഥിതി വ്യത്യസ്ഥമല്ല. പൊതുവിൽ തെങ്ങുകൾക്ക് ഉത്പാദനക്ഷമത കുറഞ്ഞു. മണ്ണിലെ അമിതമായ രാസവളപ്രയോഗവും കീടബാധയും മണ്ഡരിരോഗവും മതിയായ ജലസേചന സൗകര്യമില്ലായ്മയും ഓലചീയൽ രോഗവുമെല്ലാം കാരണമാണ് തെങ്ങിന്റെ ഉത്പാദന ശേഷി കാലക്രമേണ കുറഞ്ഞത്.
നെയ്യാറിൽ നിന്നും കാർഷിക ആവശ്യത്തിനായി കനാൽവഴി തുറന്നുവിടുന്ന ജലം മതിയായ അളവിൽ തുറന്ന് വിട്ടിരുന്നെങ്കിൽ കായ്‌ഫലം വർദ്ധിക്കുമെന്ന് കർഷകർ പറയുന്നു.
വരവ് നാളികേരം
തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന നാളികേരം ചെറുകിട വിപണികൾ കൈയടക്കിയതോടെ നാട്ടിലെ കേരകർഷകർക്ക് കേരഫെഡാണ് ആശ്രയം. ഇവിടെയാകട്ടെ മുൻപ് നൽകിയ നാളികേരത്തിന്റെ വില ഇപ്പോഴും കുടിശികയാണ്.
ഉയർന്ന തരം ബ്രീഡായ നാളികേര വിത്തുകൾ വിതരണം ചെയ്ത് കർഷകർക്ക് ആവശ്യമായ കൃഷിപാഠങ്ങൾ നൽകിയിരുന്നെങ്കിൽ ഇപ്പോഴത്തേക്കാളും താലൂക്കിലെ നാളികേരകൃഷി വർദ്ധിക്കുമായിരുന്നു.
പ്രശ്നമായി വെള്ളീച്ചകൾ
തെങ്ങുകളിൽ വെള്ളീച്ചയുടെ ആക്രമണംമൂലം ധാരാളം തെങ്ങുകൾ ഇതിനകം നശിച്ചു. ഓലകളുടെ അടിയിൽ പറ്റിപ്പിടിച്ച വെള്ളീച്ചകൾ നീര് വലിച്ചുകുടിച്ച് തെങ്ങിനെ കരിംപൂപ്പൽ രോഗത്തിലേക്ക് എത്തിക്കുകയാണ്. തെങ്ങിൽ നിന്ന് മറ്റ് വിളകളിലേക്ക് വ്യാപിക്കുന്നതും കർഷകരെ ദുരിതത്തിലാക്കുന്നുണ്ട്. ഇപ്പോഴത്തെ കാലാവസ്ഥ വെള്ളീച്ചകളുടെ വംശവർദ്ധനവിന് അനുകൂലമെന്നതാണ് മറ്റൊരു ഭീഷണി. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായകമായ പദ്ധതികൾ കൃഷിവകുപ്പ് ആവിഷ്കരിക്കണമെന്നാണ് തെങ്ങ് കർഷകരുടെ ആവശ്യം.
രോഗം വന്നാൽ തെങ്ങ് നശിപ്പിക്കുകയാണ് ഇപ്പോഴത്തെ മാർഗം. ഇതിലേക്കായി തെങ്ങൊന്നിന് 600 രൂപ പ്രതിഫലം കിട്ടുമായിരുന്നെങ്കിലും ഇപ്പോഴില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |