
നെയ്യാറ്റിൻകര: കുടിവെള്ള പൈപ്പ് ലൈൻ,ഇലക്ട്രിക്കൽ കേബിൾ എന്നിവയ്ക്കായി വെട്ടിപ്പൊളിച്ച നെയ്യാറ്റിൻകര കോടതി റോഡിന്റെ അവസ്ഥ ദയനീയം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യപങ്കാളിത്തമുള്ള അമൃത് പദ്ധതി പ്രകാരം നെയ്യാറ്റിൻകര നഗരസഭക്ക് ലഭിച്ച 64ലക്ഷം രൂപ വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ ഇനിയും കടമ്പകളേറെയാണ്. വാട്ടർ അതോറിട്ടി ഈ തുക പി.ഡബ്ല്യു.ഡി റോഡ് ഡിവിഷന് കൈമാറുകയും റോഡ് ഡിവിഷൻ പുതുക്കിയ നിരക്കിൽ ടെൻഡർ ക്ഷണിക്കുകയും വേണം. ടെൻഡർ തുക കൂടുതലായാൽ പിന്നേയും തുക കണ്ടെത്തേണ്ടിവരും. ഒരു കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് റോഡ് ഡിവിഷൻ, നാല് മാസം മുമ്പ് കോടതി റോഡ് ടാറിട്ടത്. വാട്ടർ അതോറിട്ടി പഴയ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് അതേമാസം വെട്ടിപ്പൊളിക്കുകയും ചെയ്തു. കോടതിയിലെ അഭിഭാഷകരും ജീവനക്കാരും ചേർന്ന് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തിയതിൽ റോഡിലെ ചപ്പും ചവറും മാറ്റി കുഴിച്ചിട്ട മണ്ണ് കൂമ്പാരം നേരേയാക്കി. എന്നാൽ കടുത്ത വേനലിൽ പൊടിപടലം കാരണം കോടതി പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
സർക്കാരിന് നഷ്ടവും ജനങ്ങൾക്ക് ദുരിതവും
ടൗണിന് ആവശ്യമായ ശുദ്ധജലമെത്തിക്കുന്നത് കോടതി റോഡ് വഴിയാണ്. പൈപ്പുകൾക്ക് അരനൂറ്റാണ്ട് പഴക്കം വരും.ഒരു കോടി രൂപ മുടക്കി ഈ റോഡ് ടാർ ചെയ്തപ്പോൾ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ വാട്ടർ അതോറിട്ടിയുമായി ചർച്ച നടത്തിയിരുന്നു. റോഡ് ടാർ ചെയ്യുന്നതിന് മുമ്പുതന്നെ പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാമായിരുന്നു. എന്നാൽ മേൽനോട്ടം വഹിക്കേണ്ട നഗരസഭയും മൗനം പാലിച്ചു. ഫലത്തിൽ സർക്കാരിന് കോടികൾ നഷ്ടവും ജനങ്ങൾക്ക് ദുരിതവുമായി.
വാട്ടർ അതോറിട്ടിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ശുദ്ധജല വിതരണ പൈപ്പ് കോടതി റോഡിലേക്ക് കടന്നുപോകാൻ സംസ്ഥാന ഹൈവേയുടെ അനുമതിയും ലഭിച്ചിട്ടില്ല. നഗരസഭയിലെ ടൗൺ പ്ലാനിംഗ് വിഭാഗത്തിനാണ് സർക്കാർ വകുപ്പുകളുടെ ഏകോപനച്ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |