SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

വക്കത്തെ പൊതുചന്തകളുടെ നിർമ്മാണം ഇഴയുന്നു

Increase Font Size Decrease Font Size Print Page
va

വക്കം: ഗ്രാമപഞ്ചായത്തിലെ മങ്കുഴി,നിലയ്ക്കാമുക്ക് പൊതു ചന്തകളുടെ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി. എട്ട് മാസങ്ങൾക്ക് മുൻപ് പഴയ ചന്തകൾ പൂർണമായും പൊളിച്ച് മാറ്റിയിരുന്നു. എന്നാൽ തുടർന്ന് ആരംഭിച്ച നിർമ്മാണപ്രവൃത്തികൾ എവിടെയും എത്തിയില്ല. അടിസ്ഥാനം കെട്ടി തൂണുകളുടെ നിർമ്മാണം മാത്രമാണ് നിലയ്ക്കാമുക്ക് ചന്തയിൽ ഇതുവരെ നടന്നത്. വക്കം മങ്കുഴി ചന്തയിലാകട്ടെ ഒന്നും ആരംഭിച്ചിട്ടില്ല.പഴയ ചന്ത പൊളിച്ചുമാറ്റിയപ്പോൾ പകരം സംവിധാനം ഒരുക്കാതെയാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്.

മങ്കുഴി മാർക്കറ്റിന് മുന്നിലെ ബസ് സ്റ്റോപ്പിലാണ് മത്സ്യ,പച്ചക്കറി കച്ചവടം.അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നുമില്ലാതെയാണ് ഇരു ചന്തകളും വർഷങ്ങളായി പ്രവർത്തിച്ചിരുന്നത്. ചന്തകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്തകൾ നൽകിരുന്നു.ഇതിനെ തുടർന്ന് കിഫ്‌ബി ഫണ്ടിൽ നിന്ന് തുക അനുവദിച്ചു.അതിനാൽ കച്ചവടക്കാരെയെല്ലാം ഒഴിപ്പിച്ച് പഴയ കെട്ടിടങ്ങളെല്ലാം പൂർണമായും പൊളിച്ചു മാറ്റി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിരുന്നെങ്കിലും ഒന്നും പൂർത്തിയായിട്ടില്ല.

നിലവിലെ പദ്ധതി

വക്കം മങ്കുഴി ചന്തയിൽ 1.95കോടി രൂപ ചെലവിൽ 18 മത്സ്യ വില്പന സ്റ്റാളുകളും,എട്ട് കടമുറിയും ടോയ്‌ലെറ്റും ഉൾപ്പെടെ ഒരു നില കെട്ടിടം. നിലയ്ക്കാമുക്കിൽ 1.55 കോടി രൂപ ചെലവിൽ 15 മത്സ്യവില്പന സ്റ്റാളുകളും 5 കടമുറികളും,കച്ചവടക്കാർക്കായുള്ള സ്ഥലം, ടോയ്‌ലെറ്റുകൾ എന്നിവയുള്ള ഒരു നില കെട്ടിടവുമാണ് നിർമ്മിക്കുന്നത്. കിഫ്‌ബി ഫണ്ടിൽ നിന്നാണ് രണ്ട് ചന്തകൾക്കും തുക അനുവദിച്ചിട്ടുള്ളത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണച്ചുമതല.

ഇപ്പോഴത്തെ പ്രതിസന്ധി

1. വീതി കുറഞ്ഞ നിലയ്ക്കാമുക്ക് ജംഗ്ഷനിൽ അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾ അപകടങ്ങൾ സൃഷ്ടിക്കുന്നത് പതിവാണ്

2. കച്ചവടം പെരുവഴിയിലായതോടെ വെയിലും മഴയുമേറ്റ് ഉത്പന്നങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ ഇടമില്ലാതെ കച്ചവടക്കാരും നട്ടംതിരിയുകയാണ്.

3. കച്ചവടം ചെയ്യുന്നതിനുള്ള യാതൊരു അടിസ്ഥാന സൗകര്യങ്ങളും അധികൃതർ നൽകിയിട്ടില്ല. മത്സ്യ,പഴവർഗ ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ബുദ്ധിമുട്ട്

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY