
നെടുമങ്ങാട്: പൊതുഖജനാവിൽ നിന്ന് ഇരുപത് ലക്ഷം രൂപയോളം ചെലവിട്ട് വാങ്ങിയ ആംബുലൻസ്, നിരത്തിലോടിയത് വെറും അഞ്ചുമാസം മാത്രം. യഥാസമയം അറ്റകുറ്റപ്പണി നടത്താതെ ഓട്ടം നിലച്ച ആംബുലൻസിന് ഒടുവിൽ അഭയം നഗരസഭവക പൊതുശ്‌മശാനം.
ജില്ലാ ആശുപത്രിയിലും പരിസരങ്ങളിലും സ്വകാര്യ ആംബുലൻസുകൾ വൻതുക ഈടാക്കി തലങ്ങും വിലങ്ങും ഓടുമ്പോഴാണ് പാവപ്പെട്ട രോഗികളെ സഹായിക്കാൻ നിരത്തിലിറക്കിയ നഗരസഭയുടെ ആംബുലൻസ് അകാല ചരമമടഞ്ഞത്. മുൻ എം.എൽ.എ സി.ദിവാകരന്റെ 2020-21 ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ആംബുലൻസാണ് തുരുമ്പെടുത്ത് ഉപയോഗശൂന്യമായി കിടക്കുന്നത്. നഗരസഭ മുൻ കൗൺസിലും ജില്ലാ ആശുപത്രി അധികൃതരും നിരന്തരം ആവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ നിർദ്ധന രോഗികളെ സഹായിക്കാൻ നിരത്തിലിറക്കിയ ആംബുലൻസാണിത്.വളരെ കുറഞ്ഞ നിരക്കിൽ സേവനം നൽകിയിരുന്ന ആംബുലൻസ് നഗരസഭ പരിധിയിലെ പാവപ്പെട്ട രോഗികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.
അന്യാധീനപ്പെട്ട് ആംബുലൻസ്
ചെറിയ അറ്റകുറ്റപണികൾക്കായി വർക്ക് ഷോപ്പിൽ കൊണ്ടുപോയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴാണ് കല്ലമ്പാറ പൊതുശ്മശാനമായ 'ശാന്തി തീരത്ത്" അന്യാധീനപ്പെട്ട് കിടക്കുന്നത്.
മെയിന്റനൻസ് എസ്റ്റിമേറ്റ് തയ്യാറാക്കാൻ പി.ഡബ്ലിയു.ഡി വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭ ഓഫീസ് പരിസരത്ത് പാർക്ക് ചെയ്യാൻ ഇടമില്ലാത്ത സാഹചര്യത്തിലാണ് കേടായ ആംബുലൻസ് ശാന്തിതീരം വളപ്പിലേക്ക് മാറ്റിയതെന്നുമാണ് മുനിസിപ്പൽ വൃത്തങ്ങളുടെ ഔദ്യോഗിക വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.