പയ്യന്നൂർ: അടിയന്തരാവസ്ഥ കാലത്ത് ഒരുമിച്ച് കണ്ണൂർ സെൻട്രൽ ജയിൽ "മിസ" തടവുകാരായി ശിക്ഷ അനുഭവിച്ച തൊണ്ണൂറ്റിയഞ്ച് വയസ്സ് പ്രായം കഴിഞ്ഞ പഴയ രണ്ട് വിപ്ലവകാരികൾ വീണ്ടും കണ്ടുമുട്ടി. തന്റെ പ്രിയ സഖാവ് വെള്ളൂരിലെ മയീച്ച ഗോപാലനെ കാണുവാനാണ് തൊഴിലാളി സമര നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ 97 വയസ്സുകാരനായ എ. വാസു എന്ന ഗ്രൊ വാസു വെള്ളൂരിൽ ഗോപാലന്റെ വസതിയിൽ എത്തിയത്.
ശ്വാസതടസവും മറ്റുമായി ആശുപത്രി ചികിത്സ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന ഗോപാലനെ സന്ദർശിക്കുവാനാണ്, കോഴിക്കോട് പൊറ്റമ്മലിലെ വീട്ടിൽ നിന്ന് വാസു പയ്യന്നൂരിൽ എത്തിയത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ പയ്യന്നൂരിലെത്തിയ അദ്ദേഹം രാത്രി ഏഴ് മണിയോടെ മാവേലി എക്സ്‌പ്രസിനാണ് തിരിച്ചുപോയത്.
പ്രായം 97 ആയെങ്കിലും പഴയ സമരവീര്യം ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന വാസു ഇപ്പോഴും യാത്രയെല്ലാം ഒറ്റയ്ക്കാണ് നടത്തുന്നത്. വെള്ളൂരിലെ മയീച്ച ഗോപാലന്റെ വീട്ടിൽ ഒത്തുചേർന്ന സഖാക്കൾ രണ്ടുപേരും പഴയകാല അനുഭവങ്ങൾ പങ്കു വെച്ചും, പ്രത്യേകിച്ച് അടിയന്തരാവസ്ഥ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിച്ചുകൂട്ടിയ കാലത്തെ ജീവിതം.
സൗഹൃദം പുതുക്കിയും ഗോപാലനോടും കുടുംബാംഗങ്ങളോടും പഴയകാല സഖാക്കൾക്കുമൊപ്പം കുറേ നല്ല നിമിഷങ്ങൾ സമ്മാനിച്ച് ഗ്രോ വാസു കോഴിക്കോട്ടേക്ക് മടങ്ങുമ്പോൾ താൻ വീണ്ടും വരുമെന്ന് പറഞ്ഞാണ് പഴയ സഖാവിനെ പിരിഞ്ഞത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |