
ആലപ്പുഴ: ജീവിതശൈലീ രോഗികളെ കണ്ടെത്താനുള്ള മൂന്നാംഘട്ട സർവേയ്ക്ക് (ശൈലി-3) ജില്ലയിൽ തുടക്കമായി. രണ്ടുസർവേകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ചോദ്യാവലിയുടെ എണ്ണം കുത്തനെ കുറച്ചിട്ടുണ്ട്. മുപ്പത് വയസ് പിന്നിട്ടവരിലാണ് സർവേ. കുഷ്ഠരോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാഴ്ച-കേൾവി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണവും ഒഴിവാക്കി. കുഷ്ഠരോഗികളെ കണ്ടെത്താനായി അശ്വമേധം എന്ന പേരിൽ ഭവനസന്ദർശനം പൂർത്തിയാക്കിയിരുന്നു. അതിനാലാണ് അത് ഒഴിവാക്കിയത്. എന്നാൽ, കാഴ്ച-കേൾവി പ്രശ്നങ്ങളുടെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. രണ്ടാംഘട്ടത്തിൽ നടത്തിയ സർവേയിൽ മൂന്നുലക്ഷത്തിലേറെപ്പേർക്കാണ് കാഴ്ച പരിശോധന നിർദേശിച്ചത്. ആകെ സർവേ നടത്തിയവരുടെ 28 ശതമാനത്തിലേറെയായിരുന്നു ഇത്. കേൾവി പരിശോധനയ്ക്ക് 39,926 പേരെയും വിധേയരാക്കിയിരുന്നു. ഓരോവർഷവും കാഴ്ച-കേൾവി പരിമിതിയുള്ളവരുടെ എണ്ണം കൂടുകയാണെന്ന സൂചനയാണ് രണ്ടാംഘട്ട സർവേ നൽകിയിരുന്നത്. എന്നിട്ടും ഇത്തവണ ഇത് പരിഗണിക്കാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ആദ്യരണ്ടുഘട്ടങ്ങളിൽ ജില്ലയിലെ 10 ലക്ഷത്തിലേറെപ്പേരെ വീതമാണ് സർവേ ചെയ്തത്. 30 വയസ്സിനുമുകളിലുള്ള ജില്ലയിലെ 5.02 ലക്ഷം പേർ ജീവിതശൈലീരോഗം ഏത് നിമിഷവും പിടിപെടാവുന്ന ഉയർന്ന അപകടാ സാധ്യതാ പട്ടികയിലാണെന്ന് രണ്ടാം ആരോഗ്യസർവേ കണ്ടെത്തിയിരുന്നു. 52.11 ശതമാനം പേരാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. ഇവർക്ക് രോഗം പിടിപെട്ടോയെന്നും സർവേയിൽ കണ്ടെത്തും. രക്തസമ്മർദ്ദത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം മറ്റുജില്ലകളിലേതിനേക്കാൾ ആലപ്പുഴയിൽ കൂടുതലാണ്. 1.51 ലക്ഷം പേർ (15.72 ശതമാനം) ഇപ്പോൾ ചികിത്സയിലുണ്ട്. 84,3332 പേർ പ്രമേഹത്തിന് മാത്രം ചികിത്സയിലുണ്ട്. രണ്ടുംപിടിപെട്ട 60,532 പേരുമുണ്ട്.
15നകം പൂർത്തിയാക്കും
രക്തസമ്മർദ്ദം, പ്രമേഹം, വായിലെ അർബുദം, സ്തനാർബുദം, ഗർഭാശയഗള അർബുദം, ക്ഷയം, ശ്വാസകോശ പ്രശ്നങ്ങൾ, കിടപ്പുരോഗികൾ, രോഗം കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്തവർ, 60 വയസിനുമുകളിൽ പ്രായമായവരിലാണ് മൂന്നാംഘട്ട സർവേ നടത്തുന്നത്. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ സ്ക്രീനിങ്ങിന് വിധേയരാക്കും. ഈമാസം പകുതിയോടെ സർവേ പൂർത്തിയാക്കും.
മുപ്പത് വയസിലേക്ക് കടക്കുന്നവരിലാർക്കെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് മൂന്നാംഘട്ട സർവേയുടെ പ്രധാന ലക്ഷ്യം
- ആരോഗ്യപ്രവർത്തകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |