
വർക്കല: ടൂറിസം കേന്ദ്രമായ വർക്കലയിൽ കുടിവെള്ളക്ഷാമം രൂക്ഷം.നിരവധി പ്രദേശങ്ങളിലെ കിണറും, ബോറുവെല്ലുകളും വറ്റിയതോടെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. നിലവിൽ 6 ദിവസത്തിൽ ഒരിക്കലാണ് പൈപ്പിലൂടെ കുടിവെള്ളമെത്തുക.രാത്രി സമയങ്ങളിൽ നടക്കുന്ന പമ്പിംഗിൽ ഉറക്കമിളച്ചിരുന്നാൽ ഒരു കുടുംബത്തിന് സംഭരിക്കാവുന്നത് പരമാവധി 1000 ലിറ്റർ ജലമാണ്.അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള നാലംഗകുടുംബത്തിന് ഇത് മതിയാവില്ല.രാമന്തളി,ചിലക്കൂർ, ഗ്രാലികുന്ന് പ്രദേശങ്ങളുൾപ്പെടെ നഗരസഭയുടെ പല ഭാഗങ്ങളിലും ദിവസങ്ങളോളം വെള്ളം ലഭിക്കാത്ത സാഹചര്യമാണ്. എന്നാൽ കുടിവെള്ള വിതരണ സംവിധാനങ്ങളിൽ ആവശ്യമായ വികസനം നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വർക്കലയുടെ വികസന ചർച്ചകളിൽ ടൂറിസത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ പ്രാധാന്യം ലഭിക്കുമ്പോഴും കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ പലപ്പോഴും പിന്നിലാകുന്നുവെന്ന വിമർശനവുമുണ്ട്.
വർക്കല അർബൻ വാട്ടർ സപ്ലൈ സ്കീം
നഗരസഭ കുടിവെള്ളം സ്ഥിരമായി പൈപ്പ്‌വഴി എത്തിക്കുന്നതിനായി രൂപകല്പന ചെയ്ത കുടിവെള്ള പദ്ധതിയാണ് വർക്കല അർബൻ വാട്ടർ സപ്ലൈ സ്കീം. ഇത് തകർന്നിട്ട് വർഷങ്ങളായി.പുരവൂരിൽ ഏഴോളം പമ്പുകളുള്ളതിൽ മിക്കവയും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ പ്രവർത്തനരഹിതമാകും. ജലനിരപ്പ് താഴുന്നതിന് അനുസൃതമായി പമ്പ്ഹൗസിലെ പൈപ്പുകൾ താഴ്‌ത്തി സ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടില്ല. ഇതുകാരണം പമ്പിംഗ് പൂർണമായി നിലയ്ക്കുന്ന അവസ്ഥയാണ്.
വേണം തൊടുവേ കുടിവെള്ള പദ്ധതി
വാമനപുരം പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വെള്ളം എല്ലാവർക്കും ആവശ്യത്തിന് ലഭ്യമാകാറില്ല. വിതരണ സംവിധാനത്തിലെ സാങ്കേതിക പരിമിതികളും,പഴയ പൈപ്പ്‌ലൈൻ സംവിധാനവും പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ വാൽവ് തുറക്കുന്നതിൽ കൃത്യതയില്ലാത്തതാണ് മറ്റൊരു പോരായ്മ.ജൽജീവൻ മിഷനിൽ പൈപ്പ് കണക്ഷനുണ്ടെങ്കിലും ഇതിലൂടെ വെള്ളം കിട്ടാറില്ല. എന്നാൽ ജലക്ഷാമത്തിന് പരിഹാരമായിരുന്ന തൊടുവേ കുടിവെള്ള പദ്ധതി അനാഥമായിട്ട് 22 വർഷത്തിലേറെയായി.
കുടിവെള്ളപദ്ധതികൾക്കായി 340കോടിയുടെ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ നടന്നിട്ടുണ്ട്.നഗരസഭ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നത് ഉൾപ്പെടെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്.
അഡ്വ.വി.ജോയി, എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |