ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതപരിഷ്കരണത്തിന് തീരുമാനമായെങ്കിലും നടപ്പിലാക്കാൻ കഴിയാതെ അധികൃതർ. തിരക്കേറിയ പാലസ് റോഡും ബി.ടി.എസ് റോഡും വൺവേയാക്കുന്നത് ഉൾപ്പെടെയുള്ള തിരുമാനമാണ് കാലമായി ചുവപ്പുനാടയിൽ കുരുങ്ങിയത്. കഴിഞ്ഞ വർഷം ചേർന്ന ഗതാഗത പരിഷ്കരണ സമിതിയാണ് നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹാര മാർഗങ്ങൾ തീരുമാനിക്കുകയും ചെയ്തത്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പരിഷ്കരണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ട് മാസങ്ങളായി.
ഗതാഗതപരിഷ്കരണസമിതിയുടെ തീരുമാനം വന്നയുടനെ റോഡരികിൽ സ്ഥാപിക്കാനുള്ള വൺവേ, നോ പാർക്കിംഗ്, റോഡ് മുറിച്ചു കടക്കാനുള്ളയിടങ്ങൾ അടക്കമുള്ള ട്രാഫിക് ബോർഡുകൾ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാക്കിയിരുന്നു.
പാലസ് റോഡ് വൺവേയാക്കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ സ്വദേശിയായ മനു ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ആറ്റിങ്ങൽ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത പരിഷ്കരണം. പാലസ് റോഡിൽ കിഴക്കേ നാലുമുക്ക് മുതൽ പടിഞ്ഞാറേ നാലുമുക്കുവരെയുള്ള ഭാഗത്തെ പ്രശ്നം ചൂണ്ടികാട്ടി ആർ.ടി.ഒ ഗതാഗതപരിഷ്കരണം നടപ്പാക്കുന്നതിനായി പൊലിസ്, മോട്ടോർ വാഹനവകുപ്പ്,പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു.
പാലസ് റോഡ് വൺവേയാക്കാൻ തീരുമാനിച്ചു
വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് പാതയോരത്ത് ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. നടപടികൾ ആരംഭിക്കുന്നതായി ജില്ലാ കളക്ടർക്ക് റിപ്പോർട്ടും നൽകി. ഗതാഗതപരിഷ്കരണ സമിതിയുടെ യോഗത്തിൽ പങ്കെടുത്ത മോട്ടോർ വാഹനവകുപ്പ് പ്രതിനിധി ഇക്കാര്യം ശക്തമായി ഉന്നയിച്ചു. തുടർന്നാണ് പാലസ് റോഡ് വൺവേയാക്കാൻ തീരുമാനമെടുത്തത്.
രാവിലെയും വൈകിട്ടും ഓരോമണിക്കൂർ വൺവേയാക്കാമെന്ന നിർദ്ദേശമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്.
സിഗ്നൽ സംവിധാനം പരിഷ്കരിക്കണം
ഗതാഗത പരിഷ്കരണം നടപ്പാക്കുമ്പോൾ കച്ചേരിജംഗ്ഷനിലെ സിഗ്നൽ സംവിധാനം പരിഷ്കരിക്കേണ്ടതുണ്ട്. ചിറയിൻകീഴ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ പ്രവേശിക്കാൻ കൂടുതൽ സമയം അനുവദിക്കണം. ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടും നടപടിയെടുക്കാൻ ട്രാഫിക്ക്പൊലീസ് തയ്യാറായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |