തിരുവനന്തപുരം: പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണിയുമടക്കം വിവിധ കാരണങ്ങളാൽ നഗരത്തിൽ ജലവിതരണം തടസ്സപ്പെടുന്നത് പതിവായതോടെ ജനം ദുരിതത്തിൽ. ഏതാനും മാസങ്ങളായി വാട്ടർഅതോറിട്ടിയുടെ ജലവിതരണം സംബന്ധിച്ച് നഗരത്തിൽ പരാതികൾ വ്യാപകമാണ്. ആറ്റുകാൽപൊങ്കാല നടന്നപ്പോൾ പോലും നഗരത്തിൽ സുഗമമായ ജലലഭ്യത ഉറപ്പാക്കാൻ അധികൃതർക്കായില്ലെന്നാണ് ആരോപണം.
പോങ്ങുംമൂട് സബ് ഡിവിഷൻ ഓഫീസിന്റെ പരിധിയിൽ തട്ടിനകം പാലത്തിന് സമീപം 900 എം.എം പി.എസ്.സി ലൈനിലെ ചോർച്ചയെത്തുടർന്നുള്ള അറ്റകുറ്റപ്പണിമൂലം നഗരത്തിലെ നാലിലൊന്ന് വാർഡുകളിലും കഴിഞ്ഞ ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇവിടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച അമ്പലമുക്ക് ജംഗ്ഷന് സമീപം 900 എം.എം പി.എസ്.സി പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായത്. വെള്ളം റോഡിലേക്കൊഴുകി വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇതോടെ വാൽവ് അടച്ച് അറ്റകുറ്റപ്പണി ആരംഭിക്കുകയായിരുന്നു.
ഇത് കഴക്കൂട്ടം,ചന്തവിള,കാട്ടായിക്കോണം,ശ്രീകാര്യം,ചെറുവയ്ക്കൽ,ചെല്ലമംഗലം,ചെമ്പഴന്തി,പൗഡിക്കോണം,ഞാണ്ടൂർകോണം,സൈനിക് സ്‌കൂൾ,ചേങ്കോട്ടുകോണം,കാര്യവട്ടം,പാങ്ങപ്പാറ,പള്ളിത്തുറ,ആറ്റിപ്ര,പൗണ്ടുകടവ്,ആക്കുളം,കുളത്തൂർ,അലത്തറ,കുഴിവിള,കേശവദാസപുരം, ഇടവക്കോട്,പട്ടം,ഉള്ളൂർ,മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണത്തെ ബാധിച്ചു. ചൊവ്വാഴ്ച വരെ പൂർണമായും മാർച്ച് 23 വരെ ഭാഗീകമായും ജലവിതരണം തടസപ്പെടുമെന്നും വാട്ടർ അതോറിട്ടി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |