
വെഞ്ഞാറമൂട്: പാറ ക്വാറിയിൽ നിന്ന് പാറ പൊട്ടിക്കുന്നതുപോലുള്ള ഉഗ്രശബ്ദവും പിന്നാലെ നിലവിളിയും... ശബ്ദം കേട്ട ഭാഗത്തേക്ക് പിരപ്പൻകോട് നിവാസികൾ ഓടിയെത്തുമ്പോൾ കണ്ട കാഴ്ച തലകീഴായി നിറയെ പാറയുമായി മറിഞ്ഞ് കിടക്കുന്ന ടോറസ് ലോറി,അതിനടിയിൽ പപ്പടം പോലെ പൊടിഞ്ഞ് ഒരു കാർ. ദൂരെ മാറി തെറിച്ച് കിടക്കുന്ന ബൈക്കും സമീപത്തായി ഒരാൺകുട്ടിയും പെൺകുട്ടിയും.
ഇവരെ ഉടൻ നാട്ടുകാർ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.ഒപ്പം പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു.
അപകട വിവരമറിഞ്ഞ് നൂറുക്കണക്കിനാളുകളാണ് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്. എത്തിയവരെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
പൊലീസും ഫയർഫോഴ്സും എത്തും മുൻപ് തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. നാട്ടുകാർ ചേർന്ന് കാറിന്റെ പിറകുവശത്തെ ഗ്ലാസ് പൊട്ടിച്ച് പിറകിലിരുന്നയാളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു.എന്നാൽ ഡ്രൈവറെ ഇവർക്ക് പുറത്തെടുക്കാനായില്ല. രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് അംഗങ്ങൾ കാർ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. തിരുവനന്തപുരത്തുനിന്ന് സെക്കൻഡ് ഹാൻഡ് കാർ വാങ്ങി മലപ്പുറത്തേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളും അദ്ധ്യാപകരുമായ യാസിർ,റിഷിൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.നിസാര പരിക്കേറ്റ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് ജെ.സി.ബി,ഒരു ക്രെയിൻ,ഫയർഫോഴ്സ്,പൊലീസ് സംഘം,നാട്ടുകാർ എന്നിവർ ചേർന്ന് ലോറിയിലെ പാറയിറക്കി അഞ്ച് മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്തിയത്.ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വെഞ്ഞാറമൂട് ഓവർബ്രിഡ്ജ് നിർമ്മാണം നൽകുന്നതിനാൽ നാഗരുകുഴി വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.അപകടം നടന്നതോടെ മണിക്കൂറുകളോളം ഈ റോഡിലും സംസ്ഥാന പാതയിലും ഗതാഗത തടസമുണ്ടായി.
പൊലിഞ്ഞത് യുവകായിക താരങ്ങൾ
കോളേജ്,ജില്ലാ,സംസ്ഥാനതലത്തിൽ അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുത്തിട്ടുള്ള താരമാണ് ആദിത്യൻ.ജൂലി ദേശീയ കബഡി താരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |