വിതുര: പൊരിവെയിലേറ്റ് പൊള്ളുന്ന പൊൻമുടി ടൂറിസ്റ്റുകളുടെ വരവിനായി കാത്തിരിക്കുന്നു. ഒരുമാസമായി നാമമാത്രമായ സഞ്ചാരികളാണ് പൊൻമുടിയിലെത്തുന്നത്. ചൂടിന്റെ കാഠിന്യത്തിൽ വിതുരയിലെ ടൂറിസം മേഖലകളായ കല്ലാർ,പേപ്പാറ,ബോണക്കാട്,ചാത്തൻകോട്, വാഴ്വാൻതോൽ,ചീറ്റിപ്പാറ,കല്ലാർ,മീൻമുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളിലും ആരുമില്ലാത്ത അവസ്ഥയാണ്. സാധാരണ മാർച്ച് മാസത്തിൽ പൊൻമുടിയിലും മറ്റ് ടൂറിസം മേഖലകളിലും തിരക്കനുഭവപ്പെടാറുണ്ട്. ശക്തമായ ചൂടേറ്റ് പ്രദേശമാകെ വരണ്ടുണങ്ങിക്കിടക്കുകയാണ്. ആദ്യമായാണ് പൊൻമുടിയിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നതെന്ന് പൊൻമുടി നിവാസികൾ പറയുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ പൊൻമുടിയിൽ കനത്ത മഴ പെയ്തിരുന്നു. മഴയും, മണ്ണിടിച്ചിലും മൂലം പൊൻമുടി അടച്ചിടേണ്ട അവസ്ഥയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് വിതുര പൊൻമുടി മേഖലയിൽ നേരിയ വേനൽമഴയുണ്ടായിരുന്നു.
കുടിവെള്ളക്ഷാമവും
നിലവിൽ പൊൻമുടി മേഖല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. പൊൻമുടി വനമേഖലയിലെ നീരുറവകളും നീർച്ചാലുകളും വറ്റിവരണ്ടു. ഭക്ഷണവും വെള്ളവും തേടി കാട്ടുമൃഗങ്ങൾ ജനവാസമേഖലകളിൽ എത്തുന്നുണ്ട്.
കടുത്ത ചൂട് വനംവകുപ്പിനും നഷ്ടമുണ്ടാക്കി. സഞ്ചാരികളുടെ കുറവ് മൂലം പാസ് ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമായി. കഴിഞ്ഞ വർഷം ഈ സീസണിൽ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിച്ചത്. സഞ്ചാരികൾ കുറഞ്ഞതോടെ വിതുര,കല്ലാർ,പൊൻമുടി മേഖലയിലെ കടകളിലെ കച്ചവടവും കുറഞ്ഞു. പാചകവാതകക്ഷാമവും സംജാതമായപ്പോൾ പൊൻമുടി മേഖലയിലെ കടകളും നിശ്ചലമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |